Home അറിവ് പച്ചക്കറിയും അവശ്യസാധനങ്ങളും 45 മിനിറ്റില്‍ വീട്ടിലെത്തും; ക്വിക്ക് ഡെലിവെറിയുമായി ഫ്‌ളിപ്പ്കാര്‍ട്ട്

പച്ചക്കറിയും അവശ്യസാധനങ്ങളും 45 മിനിറ്റില്‍ വീട്ടിലെത്തും; ക്വിക്ക് ഡെലിവെറിയുമായി ഫ്‌ളിപ്പ്കാര്‍ട്ട്

45 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറി ചെയ്യുമെന്ന വാഗ്ദാനവുമായി ഫ്‌ലിപ്പ്കാര്‍ട്ട് (Flipktar) രംഗത്ത്. വേഗത്തില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി ക്വിക്ക് ഡെലിവറി (Quick delivery) സേവനം 90 മിനിറ്റില്‍ നിന്ന് 45 മിനിറ്റായി ഡെലിവറി സമയം കുറച്ചിരിക്കുകയാണ് ഫ്‌ലിപ്പ്കാര്‍ട്ട്. നിലവില്‍ ബെംഗളൂര്‍ (Bengaluru) നഗരത്തിലാണ് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് സ്ഥാപനം ഈ സേവനം ലഭ്യമാകുന്നത്.

അടുത്ത മാസത്തോടെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. ഇന്ത്യയില്‍ അവശ്യസാധാന വിതരണത്തില്‍ റിലയന്‍സ് മാര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇത്തരം ഒരു രീതിയിലേക്ക് മാറി ചിന്തിക്കാന്‍ ഫ്‌ലിപ്പ്കാര്‍ട്ടിനെ പ്രരിപ്പിച്ചത് എന്നാണ് വിവരം.

ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട്, ഡണ്‍സോ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ 15-20 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ പുതിയ സമയക്രമം. 10-20 മിനിറ്റിനുള്ളില്‍ ഡോര്‍ ഡെലിവറി അനുയോജ്യമായ മോഡലല്ലെന്നാണ് ഫ്‌ലിപ്പ്കാര്‍ട്ട് പറയുന്നത്. ഇതുകൊണ്ടാണ് ക്വിക്ക് സര്‍വീസ് ഡെലിവറി സമയം 45 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.

ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡെലിവറി സേവനം നിലവില്‍ 14 നഗരങ്ങളില്‍ ലഭ്യമാണ്. 2022 അവസാനത്തോടെ ഇത് 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഫ്‌ലിപ്കാര്‍ട്ട് പദ്ധതിയിടുന്നത്. നിലവില്‍ ഹൈദരാബാദിലും ബെംഗളൂരിലും മാത്രം ലഭ്യമാകുന്ന ഫ്രഷ് വെജിറ്റബിള്‍, പഴയങ്ങള്‍ അധികം താമസിയാതെ കൂടുതല്‍ നഗരങ്ങളിലേക്ക് ഡോര്‍ ഡെലിവറി സേവനം വ്യാപിപ്പിക്കാനും ഫ്‌ലിപ്കാര്‍ട്ട് പദ്ധതിയിടുന്നു.

രണ്ടു വര്‍ഷം മുന്‍പാണ് കമ്പനി പുതിയ സേവനമായ ‘ഫ്ളിപ്കാര്‍ട്ട് ക്വിക്’ ബെംഗളൂരുവില്‍ അവതരിപ്പിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ 2,000 ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ടു മണിക്കൂറിനുള്ളില്‍ എത്തിച്ചു കൊടുക്കാനായിരുന്നു കമ്പനി ആദ്യം ഉദ്ദേശിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ പലചരക്ക്, പാല്‍, മത്സ്യം, ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ ആണ് എത്തിച്ചിരുന്നത്.

ദിവസവും ഏതു സമയത്തും ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ എത്തിച്ചു നല്‍കല്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും. ഇതിന്റെ കുറഞ്ഞ ഡെലിവറി ചാര്‍ജ് 29 രൂപയായും നിശ്ചയിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് 45 മിനിറ്റിനുള്ളില്‍ എത്തിച്ചു കിട്ടണമെന്ന് ആവശ്യപ്പെടാം. അല്ലെങ്കില്‍ 90 മിനിറ്റിനുള്ളില്‍ വേണമെന്നും ആവശ്യപ്പെടാം. പിന്‍ കോഡ് കേന്ദ്രീകൃത ഡെലിവറി സിസ്റ്റമല്ല ഇതിനായി ഉപയോഗിക്കുന്നത്.

മറിച്ച് ലാറ്റിറ്റിയൂഡ്, ലോഞ്ചിട്യൂഡ് സംവിധാനമാണ് ഡെലിവറിക്ക് ഉപയോഗിക്കുന്നത്. ഇതിലൂടെ ഡെലിവറി വേഗത്തിലാക്കാമെന്നും അഡ്രസ് തെറ്റിപ്പോയി ഡെലിവറി ബോയ്സ് ചുറ്റിത്തിരിയുന്നതു കുറയ്ക്കാനാകുമെന്നും കമ്പനി കരുതുന്നു.