സ്വകാര്യവാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര രജിസ്‌ട്രേഷൻ ഒഴിവാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ബി എച്ച് രജിസ്ട്രേഷൻ ആരംഭിച്ച് മഹാരാഷട്ര. തടസ്സങ്ങളില്ലാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നതിനായാണ് കേന്ദ്രം ബി എച്ച് (ഭാരത് സീരിസ്) രജ്സ്ട്രേഷൻ ആരംഭിച്ചത്.
സംസ്ഥാനത്ത് തിങ്കളാഴ്ചമുതൽ വാഹനങ്ങളുടെ ബി.എച്ച്. സീരീസ് രജിസ്‌ട്രേഷൻ ആരംഭിച്ചതായി മന്ത്രി സതേജ്‌പാട്ടീൽ അറിയിച്ചു. തിങ്കളാഴ്ച്ച മുതൽതന്നെ മഹാരാഷ്ട്ര സർക്കാർ ബി.എച്ച് സീരീസ് നമ്പർപ്ലേറ്റുകൾ നൽകിത്തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ഒരു വാഹനം വാങ്ങിയാൽ വാങ്ങിയ സംസ്ഥാനത്തിന് പുറത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. രജിസ്റ്റർചെയ്ത സംസ്ഥാനത്തിന് പുറത്ത് 12 മാസത്തിൽ കൂടുതൽ കാലം വാഹനം ഉപയോഗിക്കാനാവില്ല. അല്ലെങ്കിൽ വാഹനം വീണ്ടും രജിസ്റ്റർചെയ്യണം എന്നതാണ് നിയമം.
ഏതു സംസ്ഥാനത്താണോ വാഹനം ആദ്യം രജിസ്റ്റർചെയ്തത് അവിടെനിന്നുള്ള എൻ.ഒ.സി. ഇതിന് വേണം. ആദ്യം വാഹനം രജിസ്റ്റർചെയ്ത സംസ്ഥാനത്ത് നിന്നും നികുതി റീഫണ്ട് ചെയ്യുകയും മറ്റ് സ്ഥലത്ത് തിരിച്ചടയ്ക്കുകയും ചെയ്യണം. ഇതിനെല്ലാം പരിഹാരമായാണ് കേന്ദ്രസർക്കാർ ബി.എച്ച്. സീരിസ് എന്നപേരിൽ പുതിയ വാഹന രജിസ്‌ട്രേഷൻ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്. സമ്മിശ്ര പ്രതികരണമാണ് ബി എച്ച് രജ്സ്ട്രേഷന് ജനങ്ങൾക്കിടയിൽനിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ദീർഘ കാലയളവിൽ സംസ്ഥാനാന്തര യാത്ര ചെയ്യുന്നവർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് വാഹനം വാങ്ങുന്നവർക്കും തീരുമാനം മികച്ചതാണ്.