Home അറിവ് കെഎസ്ഇബി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എല്‍ഇഡി ബള്‍ബ്; രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇപ്പോള്‍ ചെയ്യാം

കെഎസ്ഇബി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എല്‍ഇഡി ബള്‍ബ്; രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇപ്പോള്‍ ചെയ്യാം

വീടുകളിലെ സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായുള്ള എല്‍ഇഡി ബള്‍ബുകളുടെ വിതരണം ഉടന്‍ ആരംഭിക്കും. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാന്‍ ഇത് കൊണ്ടു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ണമായാല്‍ 100 മുതല്‍ 150 വരെ മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഇതുവഴി കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങല്‍ ചെലവ് കുറയുമെന്നാണ് വിലയിരുത്തല്‍.

മൂന്ന് വര്‍ഷം ഗ്യാരന്റിയുള്ള എല്‍ഇഡി ബള്‍ബുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. 100 രൂപയിലധികം വിലയുള്ള ബള്‍ബുകള്‍ 65 രൂപയ്ക്ക് ലഭിക്കും. കൂടാതെ, ഗ്യാരന്റി കാലയളവിനിടയില്‍ കേടായ ബള്‍ബ് മാറ്റി നല്‍കുകയും ചെയ്യും. ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം.

കെഎസ്ഇബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ബള്‍ബ് നല്‍കുന്നത്. നിലവില്‍ 17 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നല്‍കാന്‍ 1 കോടി ബള്‍ബുകള്‍ ഈ ഘട്ടത്തില്‍ വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. പരമാവധി പേര്‍ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആഭ്യര്‍ത്ഥിച്ചു.

പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് കെഎസ്ഇബിയും എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്ന് നടപ്പാക്കുന്നത്. കെഎസ്ഇബി തിരിച്ചെടുക്കുന്ന ഫിലമെന്റ് ബള്‍ബുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കും. അവര്‍ അതു ശാസ്ത്രീയമായി സംസ്‌കരിക്കും. ആഗോളതാപനം തടയാന്‍ കേരളം മുന്നോട്ടുവെയ്ക്കുന്ന ബദല്‍ ഇടപെടലാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി.

തെരുവു വിളക്കുകള്‍ പൂര്‍ണമായി എല്‍ഇഡിയായി മാറ്റാനുള്ള ‘നിലാവ്’ പദ്ധതി നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. 16 ലക്ഷം തെരുവുവിളക്കുകളില്‍ 5.5 ലക്ഷം ഇപ്പോള്‍ തന്നെ എല്‍ഇഡിയാണ്. ബാക്കി 10.5 ലക്ഷം മാറ്റാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം ബള്‍ബുകള്‍ മാറ്റും. അടുത്ത ഘട്ടത്തില്‍ ബാക്കി മുഴുവന്‍ മാറ്റും.

വൈദ്യുതി ഉല്പാദന-വിതരണ-പ്രസരണ രംഗങ്ങളില്‍ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി നാലുവര്‍ഷം ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ് കേരളത്തിന് ലഭിച്ചത് ഇതിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.