Home അറിവ് ക്ഷീരകര്‍കര്‍ക്കും കുടുംബത്തിനുമുള്ള ഇന്‍ഷുറന്‍സ് അപേക്ഷ ക്ഷണിച്ചു

ക്ഷീരകര്‍കര്‍ക്കും കുടുംബത്തിനുമുള്ള ഇന്‍ഷുറന്‍സ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷീരവികസനവകുപ്പ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍, സംഘം ജീവനക്കാര്‍, ജീവിതപങ്കാളി, 25 വയസ്സുവരെ പ്രായമുള്ള രണ്ടുമക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് അംഗങ്ങളാവാം. കൂടാതെ കര്‍ഷര്‍ പരിപാലിക്കുന്ന കറവമാടുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 18 വയസ്സുമുതല്‍ 80 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം.

ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ കര്‍ഷകര്‍ക്ക് 1,500 രൂപമുതല്‍ 2,500 രൂപവരെയും ക്ഷീരസംഘം ജീവനക്കാര്‍ക്ക് 1,000 രൂപയും ധനസഹായം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ മേഖലാ യൂണിയന്‍ ഡയറക്ടര്‍ ചെയര്‍മാനായും ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായും 15 അംഗ കോര്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ക്ഷീരകര്‍ഷകര്‍, സംഘം ജീവനക്കാര്‍, ജിവിതപങ്കാളി, മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുന്ന അവിവാഹിതരോ ജോലിയില്ലാത്തവരോ ആയ 25 വയസ്സുവരെയുള്ള രണ്ട് മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് ചേരാം. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ പണരഹിതചികിത്സ ലഭിക്കുന്ന പദ്ധതിയില്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് 50,000 രൂപ ഉള്‍പ്പെടെ ഒരു ലക്ഷംരൂപയുടെ ചികിത്സാസഹായം ലഭിക്കും.

18 മുതല്‍ 60 വരെ വയസ്സ് പ്രായമുള്ള കര്‍ഷകര്‍ക്കും സംഘം ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാം. അപകടമരണമോ സ്വാഭാവികമരണമോ സംഭവിച്ചാല്‍ ഒരുലക്ഷംരൂപ ലഭിക്കും.

ക്ഷീരകര്‍ഷകര്‍ക്കും സംഘം ജീവനക്കാര്‍ക്കും അംഗമാകാം. അപകടമരണമോ അപകടംമൂലം പക്ഷാഘാതമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാല്‍ ഏഴുലക്ഷം രൂപവരെ ലഭിക്കും. ഇതിനുപുറമേ അപകടത്തില്‍ മരണപ്പെടുകയോ സ്ഥായിയായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത കര്‍ഷകരുടെ മക്കളുടെ പഠനത്തിനായി രണ്ടുപേര്‍ക്ക് 50,000 രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും.

ക്ഷീരസാന്ത്വനം വൈബ്‌സൈറ്റുവഴി പ്രാഥമിക ക്ഷീരസംഘങ്ങളിലൂടെയാണ് പദ്ധതിയില്‍ അംഗമായി ചേര്‍ക്കുന്നത്. ധനസഹായം കഴിച്ചുള്ള പ്രീമിയം തുകയും ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യമുണ്ട്. പദ്ധതിയില്‍ മാര്‍ച്ച് 21-നകം എന്റോള്‍ ചെയ്യണമെന്ന് ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ്. ജയസുജീഷ് അറിയിച്ചു.