Home അറിവ് ഓണ്‍ലൈനില്‍ പണം നഷ്ടപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെടുക്കാം

ഓണ്‍ലൈനില്‍ പണം നഷ്ടപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെടുക്കാം

സൈബര്‍ തട്ടിപ്പിനിരയാവുന്നവര്‍ക്ക് പൊലീസില്‍ പരാതി നല്‍കാനും വേണ്ട നിയമസഹായം നല്‍കുന്നതിനുമുള്ള ആപ്ലിക്കേഷനുമായി വിദ്യാര്‍ഥികള്‍. ആന്ധ്ര പ്രദേശിലെ കെഎല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണ് സൈബര്‍ അലര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ എവിടെ നിന്നും സൈബര്‍ തട്ടിപ്പിന് ഇരയാവുന്നവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി പൊലീസില്‍ പരാതി നല്‍കാനും പ്രശ്നം പരിഹരിക്കാനും സാധിക്കും.
സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്പ്രസ്സ്‌കൈ സെക്യൂരിറ്റി നെറ്റ്വര്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 2021ന്റെ രണ്ടാം പാദത്തില്‍ 8.30 കോടി സൈബര്‍ ഭീഷണികളാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.67 കോടി സൈബര്‍ ഭീഷണികളായിരുന്നു സംഭവിച്ചിരുന്നത്. ഒരു വര്‍ഷത്തെ വര്‍ധന 80%! കോവിഡിനു പിന്നാലെ സൈബര്‍ തട്ടിപ്പുകളിലുണ്ടായ കുതിച്ചു കയറ്റമാണ് സാധാരണക്കാര്‍ക്ക് പോലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇത്തരം ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ ഇടയാക്കിയതെന്ന് സൈബര്‍ അലര്‍ട്ട് സിഇഒയും കെഎല്‍ യൂണിവേഴ്സിറ്റി ബിബിഎ/എല്‍എല്‍.ബി വിദ്യാര്‍ഥിയുമായ ഡി. രാഹുല്‍ ശശാങ്ക് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞത്.

സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായെങ്കിലും ഇതിനെതിരെ എങ്ങനെ പരാതി നല്‍കുമെന്ന കാര്യത്തില്‍ ഇപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ വ്യക്തതയില്ല. സൈബര്‍ അലര്‍ട്ട് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്ത്യയില്‍ എവിടെയുള്ളവര്‍ക്കും ഇ കംപ്ലെയിന്റ് നല്‍കാനാകും. അതിവിദഗ്ധമായാണ് ഓരോരുത്തരേയും സൈബര്‍ തട്ടിപ്പു നടത്തുന്നവര്‍ കബളിപ്പിക്കുന്നത്. സൈബര്‍ ലോകത്ത് ചെയ്യാന്‍ പാടുള്ളതും ഒരിക്കലും പാടില്ലാത്തതുമായ കാര്യങ്ങള്‍ പങ്കുവെച്ച് സൈബര്‍ സുരക്ഷാ അവബോധം സൃഷ്ടിക്കാനും സൈബര്‍ അലര്‍ട്ട് ശ്രമിക്കുന്നു.

ഇതിനകം തന്നെ ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകളുമായും സൈബര്‍ പൊലീസ് സ്റ്റേഷനുകളുമായും സൈബര്‍ അലര്‍ട്ട് നേരിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ സൈബര്‍ വിഭാഗവുമായി ഔദ്യോഗികമായി സഹകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സൈബര്‍ അലര്‍ട്ട് ടീം അറിയിച്ചു. തുടര്‍ അപ്ഡേഷനുകളില്‍ കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടില്ലെങ്കിലും ഏറ്റവും അടുത്ത സൈബര്‍ പൊലീസ് സ്റ്റേഷന്‍ കണ്ടെത്താന്‍ സൈബര്‍ അലര്‍ട്ട് ഉപയോഗിക്കുന്നത് കേന്ദ്ര സൈബര്‍ കംപ്ലെയിന്റ് സംവിധാനമാണ്.

സൈബര്‍ കംപ്ലെയിന്റ് ഫയലിങ്ങിന് പുറമേ നല്‍കിയ പരാതിയില്‍ അധികൃതരുടെ നടപടി എത്രത്തോളമായി എന്നറിയാനുള്ള സൈബര്‍ കംപ്ലെയിന്റ് ട്രാക്കര്‍/ സ്റ്റാറ്റസ് സംവിധാനവും സൈബര്‍ അലര്‍ട്ടിലുണ്ട്. സൈബര്‍ നിയമങ്ങളെക്കുറിച്ചും സൈബര്‍ സുരക്ഷ സംബന്ധിച്ച വാര്‍ത്തകളും ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭ്യമാകും. സൈബര്‍ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങള്‍, സൈബര്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരം, സൗജന്യ സൈബര്‍ നിയമ സഹായം എന്നിവയും സൈബര്‍ അലര്‍ട്ടിലൂടെ ലഭ്യമാണ്.

ബാങ്ക് അക്കൗണ്ടില്‍ നിന്നും 80,000 രൂപ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായ പരാതിയാണ് ആദ്യമായി സൈബര്‍ അലര്‍ട്ടിന് ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ പരാതിക്കാരന് പണം തിരികെ നല്‍കുന്നതിന് വേണ്ട നടപടികള്‍ ഉറപ്പിക്കാന്‍ സൈബര്‍ അലര്‍ട്ടിന് സാധിച്ചു. രാഹുല്‍ ശശാങ്കിന് പുറമേ കെഎല്‍ കോളജ് ഓഫ് ലോ വകുപ്പ് മേധാവി ഡോ. കെ.ഐ. പവന്‍ കുമാര്‍, കെഎല്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിയും ആന്‍ഡ്രോയിഡ് ഡെവലപ്പറുമായ വിനയ്, കെഎല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളായ ആര്‍. സായ് ആസിഷ് യശ്വന്ത്, ഡി തരുണ്‍, പി റീനു ശ്രീ എന്നിവരുടെ കൂടി ശ്രമഫലമായാണ് സൈബര്‍ അലര്‍ട്ട് യാഥാര്‍ഥ്യമായത്.