Home അറിവ് വാട്‌സ്ആപ് ഗ്രൂപ്പില സന്ദേശങ്ങള്‍: അഡ്മിനെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

വാട്‌സ്ആപ് ഗ്രൂപ്പില സന്ദേശങ്ങള്‍: അഡ്മിനെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളില്‍ നിന്ന് കുറ്റകരമായ ഉള്ളടക്കങ്ങള്‍ വന്നാല്‍ അതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റിന്റെ പേരില്‍ അഡ്മിനെ ബാധ്യതപ്പെടുത്തുന്ന നിയമം ഇല്ലെന്ന് ചൂണ്ടിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റ് സെന്‍സര്‍ ചെയ്യാനോ മയപ്പെടുത്താനോ അഡ്മിനു സാധിക്കില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടിക്കാണിക്കുന്നു. ‘ഫ്രണ്ട്‌സ്’ വാട്‌സാപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്മിനുമായ ചേര്‍ത്തല സ്വദേശി മാനുവല്‍ തനിക്കെതിരായ കേസ് ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കോടതി വിധി. മാനുവലിന് എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.

കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോ ഗ്രൂപ്പിലെ ഒരംഗം ഇട്ടതിന്റെ പേരിലാണ് മാനുവലിന് എതിരെ എറണാകുളം സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. വാട്‌സാപ് ഗ്രൂപ്പ് അഡ്മിനും അംഗങ്ങളും തമ്മില്‍ യജമാനന്‍-ജോലിക്കാരന്‍ ബന്ധമോ തലവന്‍-ഏജന്റ് ബന്ധമോ ഇല്ലെന്നു കോടതി വ്യക്തമാക്കുന്നു.

ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം മാത്രമാണ് അഡ്മിനു കൂടുതലായി ഉള്ളതെന്നു ബോംബെ, ഡല്‍ഹി ഹൈക്കോടതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടിക്കാണിച്ചു.

ശിക്ഷാനിയമത്തില്‍ പ്രത്യേക വ്യവസ്ഥ ഉണ്ടെങ്കില്‍ മാത്രമേ കുറ്റകൃത്യത്തിന്റെ ധാര്‍മികമായ ബാധ്യത ഉണ്ടാകു. കലാപമുണ്ടാക്കാന്‍ നിയമവിരുദ്ധമായി സംഘം ചേരുമ്പോഴും പൊതുശല്യം ഉണ്ടാക്കുമ്പോഴും സ്ഥലമുടമയ്ക്കു ബാധ്യത വരുന്നത് നിയമത്തില്‍ അത്തരം വ്യവസ്ഥ ഉള്ളതുകൊണ്ടാണ്. ഈ കേസില്‍ ഉള്‍പ്പെട്ട പോക്‌സോ, ഐടി നിയമങ്ങളിലൊന്നും ഇത്തരം വ്യവസ്ഥയില്ലെന്നു കോടതി വിലയിരുത്തി.