Home അറിവ് രാജ്യാന്തര ചലച്ചിത്രമേള; 26ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും

രാജ്യാന്തര ചലച്ചിത്രമേള; 26ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച 26മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഈ മാസം 26 മുതല്‍ ആരംഭിക്കും. 26ന് രാവിലെ 10 മണി മുതല്‍ www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓഫ്ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മേളയിലെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങള്‍ക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവന ശ്രമമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു .എഫ്എഫ്‌കെയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മധ്യ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പുതിയ ലോക സിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 26ാമത് ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എട്ട് ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ ടുഡേ എന്നീ പാക്കേജുകള്‍ മേളയില്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്‌ലിക്റ്റ് എന്ന പാക്കേജ് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ , കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്‌ളക്‌സിലെ ഒളിമ്പിയ ഹാളില്‍ നടന്ന യോഗത്തില്‍ അഡ്വ. വികെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ആമുഖഭാഷണം നടത്തി.

26ാമത് ചലച്ചിത്ര മേളയുടെ മുഖ്യ ആകര്‍ഷണങ്ങളെക്കുറിച്ച് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ വിശദീകരിച്ചു സെക്രട്ടറി സി അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി എന്നിവര്‍ പങ്കെടുത്തു.