സാമ്പത്തിക തട്ടിപ്പില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനായി സൗദിയിലെ ബാങ്കുകള്‍ക്ക് താല്‍ക്കാലികമായി നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഓണ്‍ലൈന്‍ സേവനത്തിലൂടെ രാജ്യത്തിന് പുറത്തേക്കയക്കുന്ന പണം പുതിയ അക്കൗണ്ടിലേക്കാണെകില്‍ 24 മണിക്കൂര്‍ സമയം കഴിഞ്ഞും നേരത്തെ പണമയച്ച അക്കൗണ്ട് ആണെങ്കില്‍ ചുരുങ്ങിയത് രണ്ട് മണിക്കൂറിനുള്ളിലും മാത്രമായിരിക്കും അതാത് അക്കൗണ്ടില്‍ പണമെത്തുക എന്നും മുൻപ്പു രേഖപെടുത്താത്ത വിദേശ അക്കൗണ്ടുകളിലേക്ക് ഒരു ദിവസം പരമാവധി 20,000 റിയാല്‍ പരിധിയും ഇലക്‌ട്രോണിക് സേവനങ്ങള്‍ വഴിയുള്ള ആഭ്യന്തര പ്രതിദിന കൈമാറ്റ പരിധി 60,000 റിയാല്‍ ആയും സെന്‍ട്രല്‍ ബാങ്ക് നേരത്തെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.എന്നാല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള പ്രതിദിന ട്രാന്‍സ്ഫര്‍ പരിധി അവര്‍ക്ക് മുമ്ബുണ്ടായിരുന്ന തലത്തിലേക്ക് തന്നെ പുനഃസ്ഥാപിച്ചതായും ഉപഭോക്താവിന് ബാങ്കുമായി ആശയവിനിമയം നടത്തി ആ പരിധി കുറക്കുന്നതിനും സൗകര്യം ചെയ്തതായി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ചൊവ്വാഴ്‌ച മുതല്‍ പുതുക്കിയ നിര്‍ദേശങ്ങള്‍ നടപ്പിലായി. പതിവ് നടപടിക്രമങ്ങള്‍ അനുസരിച്ച് ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള സേവനവും പുനഃസ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇടപാടുകളില്‍ മുന്‍കരുതല്‍ എടുക്കാനും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കാനും സെന്‍ട്രല്‍ ബാങ്ക് ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.