ഉത്തരേന്ത്യയിലെ ചുട്ടുപൊള്ളുന്ന അതിതീവ്ര ഉഷ്ണം കേരളത്തിന് മികച്ച കാലവര്‍ഷത്തിന് വഴിവെക്കുന്ന പ്രധാനഘടകമാണ്.50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്ന ഡല്‍ഹി, രാജസ്ഥാന് മേഖലയിലെ ഉഷ്ണതരംഗമാണ് ശക്തമായ മണ്‍സൂണ്‍ പാത്തി രൂപപ്പെടുന്നതിന് പ്രധാനകാരണം. നിലവില്‍ പാകിസ്താനിലെ ബലൂചിസ്താന്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന ശക്തമായ മണ്‍സൂണ്‍ പാത്തിക്കു പിന്നില്‍ ഈ ഉഷ്ണതരംഗംതന്നെയാണെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ഇത് മണ്‍സൂണിന്റെ വരവ് നേരത്തേ ആക്കാനുള്ള കാരണംകൂടിയാണ്.
സാധാരണ ഈ മാസം 22ന് അന്തമാന്‍ നികോബാര്‍ ദ്വീപുകളില്‍ എത്തുന്ന മണ്‍സൂണ്‍ അവിടെ എത്തിക്കഴിഞ്ഞു. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അഞ്ചുദിവസത്തിനു പിന്നാലെ മണ്‍സൂണ്‍ കേരളത്തിന്റെ തെക്കേ മുനമ്പിൽ എത്തിച്ചേരാനാണ് സാധ്യത. അതേസമയം, അന്തമാനില്‍ ചുറ്റിത്തിരിഞ്ഞ് ബംഗാള്‍ ഉള്‍ക്കടലില്‍ എത്താന്‍ വൈകാനും ഇടയുണ്ട്. ഇവിടെനിന്ന് ശ്രീലങ്കയില്‍ എത്തി പിന്നാലെ കേരളത്തില്‍ എത്തുന്നതോടെയാണ് മണ്‍സൂണിന് തുടക്കമാവുക. നിലവിലെ സാഹചര്യത്തില്‍ 22നുശേഷം മണ്‍സൂണ്‍ കേരളത്തില്‍ എത്തും. എന്നാല്‍, കേന്ദ്ര കാലാവസ്ഥ വകുപ്പ് 27ന് മണ്‍സൂണ്‍ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഉഷ്ണതരംഗം മാത്രമല്ല, അന്തരീക്ഷത്തിന് 15 കി.മീ. മുകളില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തമായ തള്ളലും അനുകൂലഘടകമാണ്.കേരളത്തിന്റെ പടിഞ്ഞാറ് തീരത്ത് കടലില്‍ കരയോട് ചേര്‍ന്നുള്ള തള്ള് വല്ലാതെയാണുള്ളത്. ഒപ്പം ഒമ്പത് കി.മീ. മുകളിലുള്ള ശക്തമായ കിഴക്കന്‍ കാറ്റും അനുകൂലമാണ്. കിഴക്കന്‍ കാറ്റ് ചെന്നൈ, തിരുവനന്തപുരം മേഖലകളിലേക്കുകൂടി വ്യാപിച്ച സാഹചര്യം കാര്യങ്ങള്‍ കൂടുതല്‍ മഴാനുകൂലമാണ്.
ഇതൊക്കെയാണെങ്കിലും അന്തരീക്ഷത്തില്‍ ഉണ്ടാവുന്ന ചെറിയ ചുഴികള്പോലും കാലാവസ്ഥ വ്യതിയാന നാളുകളില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമാവുന്ന സാഹചര്യവും മുന്നിലുണ്ട്. നിലവില്‍ അറബിക്കടലിന്റെ വടക്കുണ്ടായ അന്തരീക്ഷച്ചുഴിയും അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തമായ സാന്നിധ്യവും അടുത്ത ദിവസങ്ങളില്‍ മഴയൊരുക്കും.