പ്രശസ്ത ഭക്തിഗാന രചയിതാവ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂവായിരത്തിലധികം ഭക്തി ഗാനങ്ങൾ രചിച്ചു. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം’,’ഉദിച്ചുയര്‍ന്നു മാമല മേലേ ഉത്രം നക്ഷത്രം…..’ തുടങ്ങിയ ഭക്തിഗാനങ്ങള്‍ അദ്ദേഹം എഴുതിയവയാണ്.
കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ പ്രഭാതസന്ധ്യയുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെയാണ്. ശ്രീരാഗം, കര്‍പ്പൂരദീപം, ചൈതന്യം എന്നീ സിനിമകള്‍ക്കായും തിരക്കഥ എഴുതി. സര്‍ഗം സിനിമയുടെ സംഭാഷണവും ചൊവ്വല്ലൂരിന്റേതാണ്.മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിച്ചു.
തായമ്പക വിദ്ഗധന്‍ എന്നീ നിലയിലും പ്രസിദ്ധനാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂര്‍ വാര്യത്തെ അംഗമാണ്