വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവമാണ് അവിയല്‍. മിക്ക പച്ചക്കറികളും അവിയലില്‍ ഉപയോഗിക്കുന്നുകേരളീയ സദ്യയിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണയായി അവിയലില്‍ ചേര്‍ക്കുന്ന പച്ചക്കറികള്‍ നേന്ത്രക്കായ, ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്ബളങ്ങ, മത്തങ്ങ, കയ്പക്ക, മുരിങ്ങക്ക, പടവലങ്ങ, ബീന്‍സ്, പച്ചമുളക് എന്നിവയാണ്. ചിലര്‍ തൈരിനു പകരം മാങ്ങയോ പുളിയോ ഉപയോഗിക്കുന്നു.
അവിയല്‍ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മന്‍ തമ്ബിയാണെന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ കൊട്ടാരത്തില്‍ ഒരു ഊട്ടു നടന്നപ്പോള്‍ കറി തികയാതെ വന്നു. അപ്പോള്‍ രാജാവും പരിചാരകരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു .
ഈ സമയം ബുദ്ധിമാനായ ഇരയിമ്മന്‍ തമ്പി പാചകശാലയില്‍ ചെന്ന് നോക്കിയപ്പോള്‍ കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളില്‍ കുറെ ഭാഗങ്ങള്‍ വെറുതെ കളഞ്ഞിരിക്കുന്നു. അദ്ദേഹം ഉടനെ അവിടെക്കിടന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതില്‍ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്തു.പിന്നീട്, അതിനെയെല്ലാം കൂടി ഒരു പാത്രത്തിലിട്ട് വേവിച്ച് എരിശ്ശേരി എന്ന കറിയുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ പാചകമറിയാത്ത ഇരയിമ്മനും ബന്ധുവായ ബ്രാഹ്മണനും കൂടിയുണ്ടാക്കിയത് വേറെയൊരു കൊഴുത്ത സാധനമായി . അവ ചോറിനു വിളമ്പിയപ്പോൾ , അതിന്റെ അസാധ്യ രുചിയും മണവും കണ്ടു ആള്‍ക്കാര്‍ തമ്മില്‍ പിടിവലിയായത്രേ. തമ്പുരാനും കുറെയധികം ഭക്ഷിച്ചു .
പിന്നീട് ഈ സാധനത്തിന് ഇരയിമ്മന്‍ തമ്പി ‘അവിയല്‍’ എന്ന് പേരിടുകയും അതിനെ നേരത്തെ ഉണ്ടാക്കിയ രീതിയില്‍ ഒന്നുകൂടെ ഉണ്ടാക്കുകയും ചെയ്തു . അപ്പോള്‍ അത് മുമ്പത്തെക്കാൾ കൂടുതല്‍ രുചികരമായിത്തീര്‍ന്നു. ഇങ്ങനെയാണ് അവിയല്‍ ഉണ്ടായത്.