ആവശ്യത്തിന് മരുന്നോ ആഹാരമോ ചികിത്സ സൗകര്യങ്ങളൊ നിരീക്ഷണത്തിൽ കഴിയാനുള്ള സാഹചര്യം പോലും ഗൾഫ് മേഖലയിൽ കഴിയുന്ന പ്രവാസികൾക്ക് നിലവിലില്ലെന്നതാണ് വസ്തുത. രോഗം പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് അങ്ങേ അറ്റം ആശങ്കാകുലമായ സാഹചര്യത്തിലാണ് പ്രവാസികൾ കൊവിഡ് കാലത്ത് കഴിഞ്ഞു കൂടുന്നതെന്നത്.
കൊവിഡ് പോസീറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താൽ അവരെ പ്രവേശിപ്പിക്കാൻ കൂടി സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഗൾഫ് മേഖലയിൽ ഉള്ളത്. തൊഴിലാളി ക്യാമ്പുകളിലെല്ലാം ആളുകൾ തിങ്ങി പ്പാര്‍ക്കുന്ന അവസ്ഥയാണ്. ഇതിൽ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചാൽ അടുക്കളയടക്കം അടച്ച് പൂട്ടി മറ്റുള്ളവരെല്ലാം ടെറസിന് മുകളിലും മറ്റും കനത്ത ചൂടിനെ അവഗണിച്ച് കഴിഞ്ഞ് കൂടേണ്ട അവസ്ഥയാണുള്ളത്. ഗൃഹനാഥന്‍ പോസിറ്റീവ് ലക്ഷണങ്ങള്‍ കാണിച്ചിട്ടും മാറിത്താമസിക്കാന്‍ പറ്റാതെ പോകുന്ന മലയാളി കുടുംബങ്ങളുണ്ട്. പലര്‍ക്കും മതിയായ ചികിത്സ കിട്ടുന്നില്ല. എട്ടും പത്തും പേര്‍ ഒരേ മുറികളില്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഗള്‍ഫ് മലയാളികളുടെ സങ്കേതങ്ങളില്‍ ഏറെയും.
ഒറ്റമുറി ഫ്‌ളാറ്റുകള്‍ പങ്കിട്ട് ജീവിക്കുന്ന കുടുംബങ്ങളും ധാരാളം. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളാണ് ലേബര്‍ ക്യാമ്പുകള്‍. ഓരോ കമ്പനിക്കും ഇത്തരത്തില്‍ ഒട്ടേറെ ലേബര്‍ ക്യാമ്പുകളുണ്ട്. വ്യവസായ മേഖലയിലുള്ള ഇത്തരം ക്യാമ്പുകളില്‍ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. ഇത്തരം ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ മുറികളിലുമെല്ലാം രോഗലക്ഷണം കാട്ടിയവര്‍ ധാരാളമുണ്ട്. അവരെ ക്വാറന്റൈ ചെയ്യാനുള്ള സൗകര്യം പോലും പലയിടത്തുമില്ല.
കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചവരെയെങ്കിലും അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനങ്ങളുമില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ആശുപത്രികളില്‍ എത്തിക്കണം. പുതിയ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തണം, അതിനുള്ള ചിലവ് കണ്ടെത്തണം. ഇതെല്ലാമാണ് പ്രവാസികളുടെ ആവശ്യം.
തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ റൂമുകളിലും രോഗമുള്ളവരെന്ന് സംശയിക്കുന്നവരോടൊപ്പം തന്നെ ക്വാറന്‍ൈന്‍ ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കേരളത്തില്‍ നിന്നുള്ള അടിസ്ഥാനവിഭാഗ തൊഴിലാളികളില്‍ വലിയൊരു പങ്കും. ആരോഗ്യമന്ത്രാലയം അവരുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതിനാകട്ടെ ദിവസങ്ങളുടെ കാത്തിരിപ്പും വേണ്ടി വരും.