Home വാണിജ്യം എംഎസ്‌സി കെമിസ്ട്രി ഫസ്റ്റ് ക്ലാസ്, പിഎസ്‌സി റാങ്ക് പട്ടികയില്‍; ഇപ്പോള്‍ തേങ്ങാക്കച്ചവടം, മാതൃക

എംഎസ്‌സി കെമിസ്ട്രി ഫസ്റ്റ് ക്ലാസ്, പിഎസ്‌സി റാങ്ക് പട്ടികയില്‍; ഇപ്പോള്‍ തേങ്ങാക്കച്ചവടം, മാതൃക

സാമ്പത്തികമാന്ദ്യം, കൊറോണ അങ്ങനെയുള്ള പ്രതിസന്ധികള്‍ കാരണം തൊഴിരംഗത്ത്് വന്‍ പ്രതിസന്ധി നേരിടുകയാണ്. ഒരു ജോലി കണ്ടുപിടിക്കുക എന്നത് ചെറുപ്പക്കാര്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇൗ അവസരത്തില്‍ വിദ്യാഭ്യാസ യോഗ്യതകളെ പിന്തള്ളി എന്ത് ജോലിയും ചെയ്യാം എന്ന മനോഭാവത്തോടെ രംഗത്തിറങ്ങിയ യുവതി ചര്‍ച്ചയാവുകയാണ്.

പനമരം കാപ്പുംചാല്‍ പാതയോരത്ത് തേങ്ങാക്കച്ചവടം നടത്തുന്ന മുള്ളന്‍മടയ്ക്കല്‍ റ്റോബിയ മാത്യുവാണ് യുവതലമുറയ്ക്ക് പാഠപുസ്തകമായി മാറുന്നത്. ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ തുടങ്ങിയ വഴിയോരക്കച്ചവടം ഈ മിടുക്കിക്കെന്ന പോലെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഗുണമായി മാറി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എംഎസ്സി കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസോടെ പാസായി പിഎസ്സി റാങ്ക് പട്ടികയിലും ഇടം നേടിയയാളാണ് റ്റോബിയ.

ചെറിയ തുകയ്ക്കു തേങ്ങ എടുത്തു കൂടിയ വിലയ്ക്കു വിറ്റ് കര്‍ഷകരെ പറ്റിക്കുന്ന ഇടനിലക്കാര്‍ക്കുള്ള താക്കീതായാണ് വഴിയോരക്കച്ചവടത്തിനിറങ്ങിയതെന്നു റ്റോബിയ പറയുന്നു. പൊതു വിപണിയില്‍ ഒരു കിലോ തേങ്ങയ്ക്ക് 45 രൂപ വിലയുള്ളപ്പോള്‍ വീട്ടില്‍ തേങ്ങ എടുക്കാന്‍ എത്തിയവര്‍ കുറഞ്ഞ വില പറഞ്ഞപ്പോഴാണ് റ്റോബിയ ഈ തീരുമാനത്തിലെത്തിയത്. അതിന് റ്റോബിയയും വിദ്യാഭ്യാസ യോഗ്യതയൊന്നും തടസമായില്ല.

ഓണക്കാലത്ത് 2 വള്ളിക്കൊട്ട നിറയെ തേങ്ങയുമായി റ്റോബിയ കച്ചവടം തുടങ്ങി. കച്ചവടം പുരോഗമിച്ചതോടെ പിതാവ് മാത്യു തന്നെ റ്റോബിയയ്ക്ക് ഒരു ഷെഡ് കെട്ടി കൊടുത്തു. സ്വന്തം കൃഷിയിടത്തിലെ തേങ്ങയും വിഷമില്ലാത്ത കിഴങ്ങ് വിളകളും വാഴയ്ക്കയും എല്ലാം കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നറിഞ്ഞ് ആവശ്യക്കാര്‍ കൂടി.

വീടുകളില്‍ നിന്നു കൂടുതല്‍ സാധനങ്ങള്‍ എത്തിക്കാന്‍ കൂട്ടുകാരും സഹായിച്ചതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. ഇപ്പോള്‍ അയല്‍വാസികളും റ്റോബിയയുടെ കട വഴിയാണു വില്‍പന. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ കച്ചവടം ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന ചെറിയൊരു വിഷമമുണ്ട്. റ്റോബിയക്ക്.