Home അറിവ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 128 ശതമാനം അധികമഴ; അണക്കെട്ടുകള്‍ നിറയുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 128 ശതമാനം അധികമഴ; അണക്കെട്ടുകള്‍ നിറയുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഇതോടെ അണക്കെട്ടുകളും നിറയുന്നു. ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ നാല് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജലസേചന അണക്കെട്ടുകളില്‍ യെല്ലോ അലര്‍ട്ടും നിലവില്‍ വന്നു. മാര്‍ച്ച് ഒന്നാം തീയതി മുതല്‍ ഇതുവരെ 128 ശതമാനം അധികം മഴയാണ് കേരളത്തില്‍ ലഭിച്ചത്.

പത്ത് ജില്ലകളില്‍ 100 ശതമാനത്തിന് മുകളില്‍ അധികം മഴകിട്ടി. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരിലാണ്. 216 ശതമാനം അധികം. എറണാകുളത്ത് 173, പത്തനംതിട്ട 161 ശതമാനം വീതം കൂടുതല്‍ മഴ രേഖപ്പെടുത്തി. ഈ വര്‍ഷം ജനുവരിയിലും അസാധാരണമായ നിലയില്‍ മഴകിട്ടി. 19 ശതമാനം അധികം മഴയാണ് ജനുവരിയില്‍അധികം കിട്ടിയത്. ഏതാണ്ട് എല്ലാ ദിവസവും ലഭിച്ച വേനല്‍മഴയും ടൗട്ടെ ചുഴലിക്കാറ്റുമാണ് മഴയുടെ അളവ് വര്‍ധിപ്പിച്ചത്. ഇതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

നാല് പ്രധാന സംഭരണികളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊരിങ്ങല്‍കുത്ത്, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍ എന്നിവയിലാണ് പരമാവധി സംഭരണശേഷിക്ക് അടുത്തുവരെ ജലനിരപ്പ് എത്തിയിട്ടുള്ളത്. മലങ്കര, നെയ്യാര്‍, കുറ്റ്യാടി, കാരാപ്പുഴ, ശിരുവാണി, കല്ലട, കാഞ്ഞിരപ്പുഴ, പീച്ചി എന്നീ ജലസേചന ഡാമുകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ ഇപ്പോള്‍ 2336 അടിവെള്ളമാമുള്ളത്, പരമാവധി സംഭരണശേഷി 2403 അടിയും. 2663 അടിവെള്ളം സംഭരിക്കാവുന്ന ഷോളയാറില്‍ ഇപ്പോള്‍ 2612 അടിവെള്ളമാണുള്ളത്. വലിയ അണക്കെട്ടുകളിലൊന്നും തുറന്നുവിടേണ്ട സ്ഥിതിയിലേക്ക് എത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍രൂപപ്പെടുന്ന ന്യൂനമര്‍ദം കൊണ്ടുവരാനിടയുള്ള മഴയും കാലവര്‍ഷം മേയ് 31 ന് എത്തിയാലുള്ള സ്ഥിതിയും സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്.