Home വാണിജ്യം കോവിഡ് കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ധന; വേഗതയില്‍ മുന്നില്‍ ജിയോ

കോവിഡ് കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ധന; വേഗതയില്‍ മുന്നില്‍ ജിയോ

കോവിഡ് കാലം ഇന്റര്‍നെറ്റിന്റെയും കൂടി കാലമാണെന്ന് തോന്നുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പഠനവും ജോലിയും ഓണ്‍ലൈനായി. ഇങ്ങനെ, ഇന്റര്‍നെറ്റ് ഉപയോഗം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. അതേസമയം മറുവശത്ത് നെറ്റ്‌വര്‍ക്ക് വേഗതയെക്കുറിച്ച് പരാതികള്‍ നിറയുന്നുമുണ്ട്. ഉപയോഗം കൂടിയത് നെറ്റ്വര്‍ക്ക് വേഗം കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുമ്പോഴും ലോക്ഡൗണ്‍ കാലത്ത് ശരാശരി നെറ്റ്വര്‍ക്ക് വേഗം ലഭ്യമാക്കുന്നതില്‍ മിക്ക കമ്പനികളും പരാജയപ്പെട്ടു.

2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ട്രായിയുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കണക്കുകളില്‍ 4ജി വേഗത്തില്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും മുന്നില്‍. ഇക്കാലയളവില്‍ 21.9 എംബിപിഎസാണ് റിലയന്‍സ് ജിയോയുടെ ഡൗണ്‍ലോഡ് വേഗം. ഉപഭോക്താക്കളെ ഇന്റര്‍നെറ്റില്‍ നിന്നുള്ള ഉള്ളടക്കം ആക്സസ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഡൗണ്‍ലോഡ് വേഗത.

കഴിഞ്ഞ മാര്‍ച്ചില്‍ 18.6 എംബിപിഎസ്സായിരുന്ന ജിയോയുടെ ഡൗണ്‍ലോഡ് വേഗത. 2020 നവംബറില്‍ 20.8 എംബിപിഎസ്സായി ഉയര്‍ന്നിരുന്നു. 8.0 എംബിപിഎസ്സാണ് വോഡാഫണിന്റെ വേഗത. ഐഡിയയുടേത് 7.3 എംബിപിഎസ്സും. എയര്‍ടെല്ലിന്റെ ശരാശരി വേഗം 5.9 എംബിപിഎസ് ആണ്. വി ഇന്ത്യയുടേത് 6.5 എംബിപിഎസ് ആണ്.

അപ്ലോഡ് വേഗതയില്‍ വോഡഫോണ്‍ ആണ് ഒന്നാമത്. ചിത്രങ്ങള്‍, വിഡിയോ മുതലായവ അയയ്ക്കാന്‍ സഹായിക്കുന്നതാണ് ഇത്. 6.9 എംബിപിഎസ് വേഗതയാണ് വോഡഫോണിനുള്ളത്. 6.3 എംബിപിഎസ് ആണ് ഐഡിയയുടെ വേഗം. ജിയോയുടെ അപ്ലോഡ് വേഗം 4.1 എംബിപിഎസും എയര്‍ടെല്ലിന്റേത് 4.0 എംബിപിഎസ്സുമാണ്. വി ഇന്ത്യയുടെ അപ്ലോഡ് വേഗം 6.2 എംബിപിഎസാണ്.