ടെലഗ്രാമില്‍ വ്യാജ വാക്‌സീന്‍ പാസ്‌പോര്‍ട്ടും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളും നല്‍കുന്ന സംഘം സജീവമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വന്‍ പ്രശ്‌നമായിരിക്കുകയാണ് എന്ന് ചെക് പോയിന്റ് റിസേര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ എടുത്തുവെന്ന രേഖ കാണിക്കണമെന്ന നിര്‍ദേശം വന്നതോടെയാണ് വ്യാജ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകള്‍ സജീവമായത്.
വാക്‌സീന്‍ പാസ്‌പോര്‍ട്ട് മാത്രമല്ല ടെസ്റ്റ് റിസള്‍ട്ടുകളും പണം കൊടുത്തു വാങ്ങാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റിപ്പോര്‍ട്ട് പ്രകാരം 5,500 രൂപയ്ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ക്കുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാജ ടെസ്റ്റ് റിസള്‍ട്ടുകളും ടെലഗ്രാം ആപ് വഴി വാങ്ങാന്‍ സാധിക്കുമെന്നും ഇതിന് 75 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 5,500 രൂപയാണ് നല്‍കേണ്ടത്.
ഇന്ത്യയടക്കമുളള പല രാജ്യങ്ങളും യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകളോ, കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടുകളോ കയ്യില്‍ വയ്‌ക്കേണ്ടതായുണ്ട്. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുകള്‍ കുറവാണ് എന്നതാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്ക് കടക്കണമെങ്കില്‍ ആര്‍ടി-പിസിആര്‍ (കോവിഡ് നെഗറ്റീവ്) ടെസ്റ്റ് റിസള്‍ട്ടോ, രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ കാണിക്കണം.
ചെക് പോയിന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 മാര്‍ച്ച് വരെ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഡാര്‍ക് നെറ്റിലൂടെ മാത്രമായിരുന്നു സാധ്യമായിരുന്നത്. എന്നാലിപ്പോള്‍, കൂടുതല്‍ പേർ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ചു വില്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.