Home വാണിജ്യം ഇന്ധനവില കൂടുന്നു; ലിറ്ററിന് എട്ട് രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ധനവില കൂടുന്നു; ലിറ്ററിന് എട്ട് രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചു ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയേക്കും. ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. യുക്രൈന്‍ യുദ്ധഭീതിയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ പ്രധാന കാരണം. യുദ്ധം ഉണ്ടായാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണവിതരണം നിലയ്ക്കുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് ഒരു ഘട്ടത്തില്‍ 100 ഡോളര്‍ വരെ എത്തി. വിവിധ സംസ്ഥാനങ്ങളില്‍ തെഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കാത്തത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് തീരുന്ന മുറയ്ക്ക് എണ്ണവിതരണ കമ്പനികള്‍ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.

അതേസമയം ഇറാനില്‍ നിന്ന് കൂടുതല്‍ എണ്ണ വിതരണത്തിന് എത്തിയില്ലെങ്കില്‍ എണ്ണവില 100 ഡോളര്‍ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ നിന്ന് കൂടുതല്‍ എണ്ണ വിതരണത്തിന് എത്താതിരിക്കുകയും ഒപ്പെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്താല്‍ എണ്ണ വില ഇനിയും കുതിച്ചുയരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.