ബാങ്കുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ച് ആര്‍ബിഐ. കോവിഡ് വ്യാപനത്തിന് മുന്‍പുള്ള സമയക്രമം പുനസ്ഥാപിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 3.30 വരെയാണ് ഇനി ബാങ്കിങ് മേഖല പ്രവര്‍ത്തിക്കുക.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ നിര്‍ദേശങ്ങള്‍ ഏപ്രില്‍ 18 മുതല്‍ നിലവില്‍ വന്നു. പുതുക്കിയ സമയക്രമീകരണം ബാങ്കുകള്‍ക്ക് മാത്രമല്ല, ഫോറെക്സ് മാര്‍ക്കറ്റ് പോലുള്ള ആര്‍ബിഐ നിയന്ത്രിക്കുന്ന സാമ്പത്തിക വിപണികള്‍ക്കും ബാധകമാണ്.കോവിഡ് വ്യാപനം കുറഞ്ഞതോടെ ഗതാഗതത്തിനും ആള്‍ക്കൂട്ടത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ തീരുമാനം.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ധനവിപണികള്‍ തുറക്കുന്ന സമയം, കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുൻപുള്ള സമയമായ രാവിലെ ഒമ്പത് എന്ന സമയക്രമത്തിലേക്ക് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതായി ആര്‍ബിഐ വിജ്ഞാപനത്തില്‍ പറയുന്നു. വ്യാപാരം ആരംഭിക്കുന്നതിന്റെ സമയവും അവസാനിക്കുന്ന സമയവും വ്യക്തമാക്കുന്ന ചാര്‍ട്ടും ആര്‍ബിഐ പുറത്തിറക്കി.
2022 ഏപ്രില്‍ 18 മുതല്‍, റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന മാര്‍ക്കറ്റുകളുടെ വ്യാപാര സമയം ഇപ്രകാരമായിരിക്കും
പുതുക്കിയ സമയക്രമം:- കോള്‍/അറിയിപ്പ്/ടേം പണം – രാവിലെ 9:00 മുതല്‍ വൈകിട്ട് 3:30 വരെ- സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ മാര്‍ക്കറ്റ് റിപ്പോ – രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 2:30 വരെ- സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ ട്രൈ-പാര്‍ട്ടി റിപ്പോ – രാവിലെ 9:00 മുതല്‍ വൈകിട്ട് 3:00 വരെ- കൊമേഴ്‌സ്യല്‍ പേപ്പറും ഡെപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റുകളും -രാവിലെ 9:00 മുതല്‍ വൈകിട്ട് 3:30 വരെ- കോര്‍പ്പറേറ്റ് ബോണ്ടുകളിലെ റിപ്പോ- രാവിലെ 9:00 മുതല്‍ വൈകിട്ട് 3:30 വരെ- സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ (കേന്ദ്ര സര്‍ക്കാര്‍ സെക്യൂരിറ്റീസ്, സംസ്ഥാന വികസന വായ്പകള്‍, ട്രഷറി ബില്ലുകള്‍) രാവിലെ 9:00 മുതല്‍ വൈകിട്ട് 3:30 വരെ- ഫോറെക്സ് ഡെറിവേറ്റീവുകള്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സി (എഫ്സിവൈ/ഇന്ത്യന്‍ രൂപ) ട്രേഡുകള്‍ – രാവിലെ 9:00 മുതല്‍ വൈകിട്ട് 3:30 വരെ- രൂപയുടെ പലിശ നിരക്ക് ഡെറിവേറ്റീവുകള്‍ – രാവിലെ 9:00 മുതല്‍ വൈകിട്ട് 3:30 വരെ