Home അറിവ് രാജ്യദ്രോഹ നിയമം സുപ്രീം കോടതി താൽക്കാലികമായി മരവിപ്പിച്ചു.

രാജ്യദ്രോഹ നിയമം സുപ്രീം കോടതി താൽക്കാലികമായി മരവിപ്പിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ നിയമം സുപ്രീം കോടതി താൽക്കാലികമായി മരവിപ്പിച്ചു. നിയമത്തിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്.

പുനഃപരിശോധന പൂർത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.

124 എ വകുപ്പ് താൽക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിർണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പ്രകാരം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിർദേശം സംസ്ഥാന സർക്കാരുകൾ നൽകണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. വിഷയത്തിൽ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് സംസ്ഥാനങ്ങളെയും പോലീസിനെയും വിലക്കണമെന്നാണ് കോടതി നിർദേശം.

നിലവിൽ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്. 124 എയുടെ പുനഃപരിശോധന നടക്കുന്നതുവരെയാണ് ഈ താൽക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയെന്നും ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു.