കുട്ടികളിൽ മുന്‍പ് കൊവിഡ് ബാധിച്ചപ്പോള്‍ വൈറസിനെതിരെ ഉത്‌പാദിപ്പിക്കപ്പെട്ട ആന്‍റിബോഡികള്‍ ഒമിക്രോണിനെ ചെറുക്കുന്നില്ലെന്ന് പഠനം
മുന്‍പ് കൊവിഡോ, മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രമോ(MIS-C) ബാധിച്ച കുട്ടികള്‍ക്ക് ഒമിക്രോണ്‍ വരാതിരിക്കില്ലെന്ന് പഠനംകുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് ഒമിക്രോണില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ പരാമര്‍ശിക്കുന്നു.മുന്‍പ് കൊവിഡ് ബാധിച്ചപ്പോള്‍ വൈറസിനെതിരെ ഉത്‌പാദിപ്പിക്കപ്പെട്ട ആന്‍റിബോഡികള്‍ ഒമിക്രോണിനെ ചെറുക്കുന്നില്ലെന്നാണ് പഠനം പറയുന്നത്. വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ ഒമിക്രോണിന് വിധേയരാകുന്നുവെന്ന് യുഎസിലെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ അഡ്രിയന്‍ റാന്‍ഡോള്‍ഫ് ചൂണ്ടിക്കാട്ടി.ഗുരുതരമായി കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിലും കൗമാരക്കാരിലുമാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇത്തരത്തിലുള്ള 62 പേരുടെ രക്തസാമ്പിളുകള്‍ ഗവേഷകര്‍ ശേഖരിച്ചു. കൂടാതെ MIS-C ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 65 കുട്ടികളുടെയും മിതമായി കൊവിഡ് ബാധിച്ച 50 കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും രക്തസാമ്പിളുകളും ഗവേഷകര്‍ ശേഖരിച്ചു.ഒമിക്രോണ്‍ വകഭേദത്തിന്‍റെ ആവിര്‍ഭാവത്തിന് മുന്‍പ് 2020ലും 2021ന്‍റെ തുടക്കത്തിലുമാണ് രക്തസാമ്പിളുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് ലബോറട്ടറികളില്‍ സാമ്ബിളുകളിലെ ആന്‍റിബോഡികള്‍ക്ക് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നീ കൊവിഡ് വകഭേദങ്ങളെ എത്രത്തോളം നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് പരിശോധിച്ചു. കുട്ടികളും കൗമാരക്കാരും കൊവിഡിന്‍റെ മറ്റ് വകഭേദങ്ങള്‍ക്കെതിരെ നിര്‍വീര്യ സ്വഭാവം കാണിച്ചുവെങ്കിലും ഒമിക്രോണിനെതിരായ നിര്‍വീര്യ ശേഷി തുലോം കുറവാണ് കാണിച്ചത്.
സ്പൈക്ക് പ്രോട്ടീനില്‍ നിരവധി മാറ്റങ്ങളുള്ള ഒമിക്രോണ്‍ മറ്റ് വകഭേദങ്ങളില്‍ നിന്ന് വളരെ വ്യത്യസ്‌തമാണ്. ആന്റിബോഡികളുടെ പ്രതികരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒമിക്രോണിന് കഴിയുമെന്നും പഠനം പറയുന്നു. വാക്‌സിന്‍ എടുക്കാത്ത കുട്ടികളില്‍ ഒമിക്രോണ്‍ ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് റാന്‍ഡോള്‍ഫ് വിശദീകരിച്ചു.
കണ്ടെത്തലുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.