കുട്ടികളെ ലക്ഷ്യമാക്കിയുള്ള തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഉപഭോക്തൃ കാര്യ മന്ത്രാലയം.
ആരോഗ്യ-പോഷകാഹാര മികവിനെക്കുറിച്ച് തെറ്റായ അവകാശ വാദങ്ങള്‍ പരസ്യങ്ങളിലൂടെ ഉന്നയിക്കുന്നതില്‍ നിന്ന് കമ്പനികളെ വിലക്കുന്നതിനായാണ് വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉപഭോക്തൃ കാര്യ മന്ത്രാലയം പുറത്തിറക്കിയത്.പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ലംഘനമുണ്ടായാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലായിരിക്കും നടപടി സ്വീകരിക്കുക.വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ ശുപാര്‍ശയെ തുടര്‍ന്നാണ് കുട്ടികളെ ലക്ഷ്യമാക്കിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയാന്‍ വിപുലമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. പ്രത്യേകമായി കുട്ടികളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരിഗണിക്കേണ്ട വിവിധ ഘടകങ്ങളാണ്മാ
ര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരു അംഗീകൃത ബോഡി ശാസ്‌ത്രീയമായ തെളിവുകള്‍ നല്‍കാതെ എന്തെങ്കിലും ആരോഗ്യപരമോ പോഷകപരമോ ആയ അവകാശവാദങ്ങളോ ആനുകൂല്യങ്ങളോ വാഗ്‌ദാനം ചെയ്‌താല്‍ ആ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതായി കണക്കാക്കും.കുട്ടികളില്‍ നെഗറ്റീവ് ബോഡി ഇമേജ് വളര്‍ത്തിയെടുക്കുക, അല്ലെങ്കില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന പ്രകൃതിദത്തമോ പരമ്പരാഗതമോ ആയ ഭക്ഷണത്തെക്കാള്‍ മികച്ചതാണ് തങ്ങളുടെ ഉത്‌പന്നങ്ങള്‍ എന്ന ധാരണ നല്‍കുകയോ ചെയ്‌താല്‍ അവയെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളായി കണക്കാക്കും.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയോ, മാര്‍ക്കറ്റ് ചെയ്യുന്ന ഉത്‌പന്നം ഉപയോഗിച്ചാല്‍ സാധാരണ ഒരു കുട്ടിക്ക് നേടാനാകുന്നതില്‍ അധികം കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും എന്ന് കാണിക്കുകയോ ചെയ്‌താല്‍ അവയെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളായി കണക്കാക്കും.കുട്ടികളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങളില്‍, ആ ഉത്‌പന്നത്തിന്‍റെ ഉപഭോഗം ബുദ്ധിശക്തിയോ ശാരീരിക ശേഷിയോ വര്‍ധിപ്പിക്കുന്നതില്‍ സ്വാധീനം ചെലുത്തുമെന്ന് സാധുവായ തെളിവുകളോ മതിയായ ശാസ്‌ത്രീയ തെളിവുകളോ ഇല്ലാതെ അവകാശപ്പെടരുത്.തെറ്റായ ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിനായി ഉത്‌പന്നത്തോടൊപ്പം സമ്മാനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നതോ, യുക്തിരഹിതമായി ഉപഭോക്‌താവിനെ ഉത്‌പന്നം വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതോ ആയ പരസ്യങ്ങളെ നിരുത്സാഹപ്പെടുത്തണം.ചാരിറ്റി ആവശ്യങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കുന്ന ഏതൊരു പരസ്യത്തിലും കുട്ടികളുടെ പങ്കാളിത്തം ആ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എത്രത്തോളം സഹായകമാകുമെന്ന് വിശദീകരിക്കണം.കുട്ടികള്‍ക്കായുള്ള പരസ്യങ്ങളെ കൂടാതെ ബെയ്‌റ്റ് പരസ്യങ്ങള്‍ (ഓഫര്‍, ഡിസ്‌കൗണ്ട്), സറോഗേറ്റ് പരസ്യങ്ങള്‍ (പരോക്ഷ പരസ്യങ്ങള്‍), സൗജന്യ ക്ലെയിം പരസ്യങ്ങള്‍ എന്നിവയിലും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തത നല്‍കുന്നുണ്ട്. സറോഗേറ്റ് പരസ്യങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ബെയ്‌റ്റ് പരസ്യങ്ങളും സൗജന്യ ക്ലെയിം പരസ്യങ്ങളും നല്‍കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളും പുറത്തിറക്കി. കൂടാതെ നിര്‍മാതാവ്, സേവന ദാതാവ്, പരസ്യദാതാവ്, പരസ്യ ഏജന്‍സി എന്നിവരുടെ പ്രത്യേക ചുമതലകളും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്