രണ്ടു ഘട്ടങ്ങളിലായി ഇതുവരെ 20 ലക്ഷത്തിലേറെ ലോകകപ്പ് മാച്ച് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദി.
ഏപ്രില്‍ 28ന് അവസാനിച്ച രണ്ടാംഘട്ട ബുക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ 12 ലക്ഷം ടിക്കറ്റുകളാണ് ആവശ്യക്കാര്‍ക്ക് നല്‍കിയത്. ഈ ഘട്ടത്തില്‍ 2.35 കോടി ടിക്കറ്റുകള്‍ക്കാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ബുക്കിങ് ലഭിച്ചത്. റാന്‍ഡം നറുക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ചവയില്‍ 12 ലക്ഷം പേരാണ് പണമടച്ച് ടിക്കറ്റുകള്‍ സ്വന്തമാക്കിയതെന്ന് ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.ലോകകപ്പിനെത്തുന്ന ആരാധകരുടെ താമസസൗകര്യം സംബന്ധിച്ച് ഉയരുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പിനായി 15 ലക്ഷം ആരാധകരെ സ്വീകരിക്കാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇവര്‍ക്കാവശ്യമായ എല്ലാവിധ താമസ സൗകര്യങ്ങളും ഖത്തര്‍ ഒരുക്കിയിട്ടുണ്ട് -ഹസന് അല്‍ തവാദി പറഞ്ഞു.ലോകകപ്പിന് വന്‍ സ്വീകാര്യതയാണ് ഫുട്ബാള്‍ ലോകത്തുനിന്നും ലഭിച്ചത്.
രണ്ടാംഘട്ടത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ടിക്കറ്റ് ബുക്കിങ് സജീവമായി. അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സികോ, ഖത്തര്‍, സൗദി, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ബുക്കിങ് നടന്നത്. ആകെ ലഭ്യമായ 20 ലക്ഷം ടിക്കറ്റിന് 2.70 കോടി അപേക്ഷകളാണ് ലഭ്യമായത്. ലോകകപ്പിന് സാക്ഷിയാവാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നതിന്റെ സൂചനയാണിത് -ഹസന് അല്‍ തവാദി പറഞ്ഞു.
കുറഞ്ഞ ചെലവില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള അവസരമാണ് ഖത്തര്‍ ഒരുക്കുന്നത്. താമസവും ടിക്കറ്റ് ചെലവുമെല്ലാം മുന്‍ ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് കുറവാണ്. തൊഴില്‍ പരിഷ്കാരങ്ങളിലൂടെ തൊഴിലാളി ക്ഷേമങ്ങളിലും മുന്നിട്ടുനിന്നു -അദ്ദേഹം പറഞ്ഞു.