കോവിഡ് പ്രതിസന്ധി മൂലം ചൈനയില്‍നിന്നും,യുദ്ധം നടക്കുന്ന യുക്രെയ്നില്‍നിന്നും മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി ദേശീയ മെഡിക്കല്‍ കമ്മീഷന് (എന്‍എംസി)
ജൂണ്‍ 30നു മുൻപ് വിദേശത്തുനിന്നു മടങ്ങിയെത്തിയ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാം (എഫ്എംജിഇ) എഴുതാം. ഇവര്‍ ഇന്ത്യയില്‍ രണ്ടു വര്‍ഷം നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് (സിആര്എംഐ) ചെയ്യണം.മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇവിടെ രജിസ്ട്രേഷന് അനുവദിക്കൂ.ഏപ്രില്‍ 29ലെ സുപ്രീംകോടതി ഉത്തരവിന്റെ തുടര്‍ച്ചയായി കോവിഡ് മൂലവും റഷ്യ-യുക്രെയ്ന് യുദ്ധം കാരണവും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അവരവര്‍ പഠിച്ചിരുന്ന വിദേശ സ്ഥാപനങ്ങളില്‍നിന്ന് ജൂണ്‍ 30നോ അതിനു മുൻപോ കോഴ്സ് പൂര്‍ത്തിയാക്കി എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ എഫ്എംജി പരീക്ഷ എഴുതാമെന്ന് എന്‍എംസി വ്യക്തമാക്കി.രണ്ടു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്ന എന്‍എംസിയുടെ വാദം അംഗീകരിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇനി പുതിയൊരു ഉത്തരവ് ഇറക്കുന്നില്ലെന്ന് ജൂലൈ 25ന് വ്യക്തമാക്കിയിരുന്നു.
പരിശീലനത്തിന് എഫ്എംജിഇ നിര്‍ബന്ധം
വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് പരിശീലനം നടത്തുന്നതിന് അനുമതി നല്കുന്ന എഫ്എംജിഇ (ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാമിനേഷന്) 2002 ലാണ് ഏര്‍പ്പെടുത്തിയത്.വിദേശത്തെ പഠനത്തിനുശേഷം എന്റോള്‍ ചെയ്ത സര്‍വകലാശാലയില്‍ത്തന്നെ ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായാണ് ഇതുവരെ പരീക്ഷ നടത്തിയിരുന്നത്. വിജയികള്‍ ഒരുവര്‍ഷം ഇന്ത്യയിലും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കേണ്ടിവരും. അതിനുശേഷമേ സ്ഥിരം രജിസ്ട്രേഷന് അനുവദിക്കൂ. 2020 ല്‍ പരീക്ഷയ്ക്കിരുന്ന വിദ്യാര്‍ഥികളില്‍ 16.5 ശതമാനം പേര് മാത്രമാണ് വിജയിച്ചത്.