ലോകം കണ്ട വലിയ ദുരന്തത്തിന്റെ ഓര്‍മ്മ ദിനം: ഹിരോഷിമയെ ഓര്‍ക്കാം..

    ഇന്നും ലോക ജനതയ്ക്ക് ഞെട്ടല്‍ മാറാത്ത ഓര്‍മ്മ ദിനമാണ് ആഗസ്റ്റ് 6. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ ഏറ്റവും നീചമായ പ്രവൃത്തികളില്‍ ഒന്നായിരുന്നു അണുബോബ് ആക്രമണം. രാവിലെ 8.15 ന് ഹിരോഷിമയിലെ ജനങ്ങള്‍ ഉണര്‍ന്നില്ല… ദിവസങ്ങളോളം നഗരം കത്തി നിന്നു. പത്ത് കിലോമീറ്ററോളം വിസ്തൃതിയില്‍ കത്തിയെരിഞ്ഞ നഗരത്തെ തീഗോളം വിഴുങ്ങുന്നത് പോലെയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ മരിച്ചു വീണു, ലക്ഷക്കണക്കിന് ആളുകള്‍ തുടര്‍ന്നും മരണപ്പെട്ടു. എന്നിട്ടും തീര്‍ന്നില്ല ദുരന്തത്തിന്റെ ആഴം. വര്‍ഷങ്ങളോളം ദുരന്തം ജപ്പാനെ വേട്ടയാടി കൊണ്ടിരുന്നു. ലുക്കീമിയ, തൈറോയിഡ് കാന്‍സര്‍, ബ്രസ്റ്റ് കാന്‍സര്‍, ലഗ്‌സ് കാന്‍സര്‍ എന്നിങ്ങനെ വിവിധ രൂപത്തില്‍ മനുഷ്യരാശിയെ വരിഞ്ഞ് മുറുക്കി.

    യുദ്ധത്തില്‍ അമേരിക്ക വിജയം കൈവരിക്കുകയും ജപ്പാന്‍ തകര്‍ന്നടിയുകയും ചെയ്തു. ദശവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജപ്പാന്‍ ജനത ഞെട്ടലില്‍ നിന്നും ഇന്നും പുറത്ത് വന്നിട്ടില്ല. ലോകത്ത് ഒരിക്കലും ഒന്നിനു വേണ്ടിയും ഇത്തരത്തില്‍ ഒരു ആക്രമണം ഉണ്ടാകരുത് എന്നാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്.