Home അറിവ് തമിഴ്നാട്ടിൽ ബിരുദ/ബിരുദാനന്തര പരീക്ഷകൾ സെപ്റ്റംബർ 15ന് ശേഷം; മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ക്വാറന്റീൻ ഇളവ്

തമിഴ്നാട്ടിൽ ബിരുദ/ബിരുദാനന്തര പരീക്ഷകൾ സെപ്റ്റംബർ 15ന് ശേഷം; മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ക്വാറന്റീൻ ഇളവ്

തമിഴ്നാട്ടിൽ ബിരുദ, ബിരുദാനന്തര അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 15ന് ശേഷം നടത്തും. പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ക്വാറൻ്റീൻ ഇളവുകൾ നൽകുമെന്ന് തമിഴ്നാട് സർക്കാര്‍ അറിയിച്ചു.

നേരത്തെ സെപ്റ്റംബർ 30നകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് സംസ്ഥാനങ്ങൾക്ക് വിദ്യാർത്ഥികളെ പാസാക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി വിധി.

പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് യുജിസിയുടെ അനുമതി തേടാമെന്നും സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി. യുജിസി തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.

യുജിസി സംസ്ഥാനങ്ങളുടെ ആവശ്യം തള്ളിയാൽ, പരീക്ഷ നടത്താൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതിയുടെ അറിയിപ്പിൽ വ്യക്തമാണ്. നേരത്തേ തമിഴ്നാട് എല്ലാ അവസാനവർഷ യുജി, പിജി പരീക്ഷകൾക്കും റജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഓൾ പാസ് ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു.

പരീക്ഷാഫീസ് അടച്ചിട്ടുണ്ടെങ്കിൽ എല്ലാ വിദ്യാർത്ഥികളെയും കോഴ്സ് ഭേദമില്ലാതെ പാസാക്കാനായിരുന്നു തീരുമാനം. എല്ലാ കോഴ്സുകൾക്കും ഇത് ബാധകവുമായിരുന്നു. എന്നാൽ ഈ തീരുമാനം പിന്നീട് സുപ്രീംകോടതിയുടെ ഉത്തരവോടെ റദ്ദായി.