Home അറിവ് മാസ്‌ക് താടിയിലാണോ വെക്കുന്നത്?: അങ്ങനെയെങ്കില്‍ ഈ പുതിയ പഠനഫലം അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും

മാസ്‌ക് താടിയിലാണോ വെക്കുന്നത്?: അങ്ങനെയെങ്കില്‍ ഈ പുതിയ പഠനഫലം അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും

കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പരീക്ഷണങ്ങളുമെല്ലാം വിശ്രമമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ വളരെ പ്രതീക്ഷ തരുന്ന ഒരു പഠനഫലം പുറത്തു വന്നിരിക്കുകയാണ്. കോവിഡ് പ്രതിരോധിക്കുന്നതില്‍ മാസ്‌ക് ധരിക്കുന്നതിലെ പങ്ക് ഒന്നു കൂടി അടിവര ഇടുന്നതാണ് ഈ പഠനം. ആര്‍ട്ടിക്കിള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ സെപ്റ്റംബര്‍ ആദ്യവാരമാണ് ഇതുസംബന്ധിച്ച ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വസൂരി പടര്‍ന്നു പിടിച്ച കാലത്ത് വസൂരി കുമിളകളില്‍ നിന്നുള്ള സ്രവം മനുഷ്യ ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് മനുഷ്യനില്‍ വീര്യം കുറഞ്ഞ രീതിയില്‍ അണുബാധ ഉണ്ടാക്കുന്ന ഒരു രീതി ഉപയോഗിച്ചിരുന്നു. സാധാരണ ഒരു രോഗിയില്‍ നിന്ന് പകര്‍ന്നു കിട്ടുന്നതിനേക്കാള്‍ ഇത്തരത്തില്‍ അണുബാധ കിട്ടുന്നവര്‍ക്ക് വൈറസിന്റെ അളവ് കുറവായിരിക്കും എന്നതായിരുന്നു ഗുണം. അവര്‍ക്ക് രോഗലക്ഷണങ്ങളും സങ്കീര്‍ണതകളും കുറവായിരിക്കും.

മാസ്‌ക് വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ കോവിഡിന്റെ കാര്യത്തിലും ഇതിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ നടന്നേക്കാം. മാസ്‌ക് ധരിക്കാത്ത ഒരാളുമായി താരതമ്യം ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ച ആളിലേക്ക് വൈറസിന്റെ പ്രവേശനം കുറഞ്ഞ അളവില്‍ ആയിരിക്കുമെന്നും അതിനാല്‍ വൈറസ് കൊണ്ട് ഉണ്ടാകുന്ന രോഗത്തിന്റെ കാഠിന്യവും കുറവായിരിക്കും.

അതുകൊണ്ട്, കോവിഡ് അണുബാധ ഉണ്ടാകുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷം ആളുകളിലും ലക്ഷണങ്ങള്‍ ഒന്നും കാണാതെ രക്ഷപ്പെടുന്നു. മാസ്‌ക് ഉപയോഗിച്ച് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലും ഇതേ കാര്യം തെളിഞ്ഞിട്ടുണ്ട്. അര്‍ജന്റീനയിലെ ഒരു ക്രൂസില്‍ യാത്ര ചെയ്ത ആളുകള്‍ എല്ലാവരും മാസ്‌ക് ഉപയോഗിച്ചപ്പോള്‍ ഒരു ലക്ഷണവും ഇല്ലാത്ത അണുബാധ 81 ശതമാനം ആയിരുന്നു എന്ന് കണ്ടു. മുന്‍പ് ഇതേപോലെ മാസ്‌ക് ഇല്ലാതെ ക്രൂസില്‍ യാത്ര ചെയ്ത ആളുകള്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലാത്ത അണുബാധ വെറും 20 ശതമാനം മാത്രമായിരുന്നു.

അമേരിക്കയിലെ ഒരു ഭക്ഷ്യസംസ്‌കരണ ഫാക്ടറിയില്‍ എല്ലാ ജോലിക്കാരോടും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടെ 500 ആളുകള്‍ക്ക് അണുബാധ ഉണ്ടായതില്‍ 95 ശതമാനവും ഒരു ലക്ഷണങ്ങളും കാണിക്കാതെ രക്ഷപ്പെട്ടു. 5 ശതമാനം ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ അവര്‍ക്കും ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.

ഈ അടുത്ത കാലത്തായി നടന്ന നിരീക്ഷണങ്ങളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കിയ രാജ്യങ്ങളിലൊക്കെ കോവിഡ് അണുബാധ മൂലമുണ്ടാകുന്ന ഗുരുതരാവസ്ഥകളും മരണങ്ങളും വളരെ കുറവാണെന്നാണ് വിലയിരുത്തല്‍.

നിലവിലുള്ള തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തിലെ ഏറ്റവും ശക്തമായ ആയുധം സര്‍വ്വ വ്യാപകമായ മാസ്‌കിന്റെ ഉപയോഗമാണ് എന്നതില്‍ സംശയമില്ല.

അതിനാല്‍ സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തുകയും താടിയില്‍ മാസ്‌ക് വെക്കുകയും ചെയ്യുന്ന സ്വഭാവം ഉള്ള ആളാണെങ്കില്‍ ഇപ്പോള്‍ മുതല്‍ അത് മാറ്റുന്നതായിരിക്കും നല്ലത്. മാസ്‌ക് മൂക്കും വായും മൂടുവാന്‍ തന്നെ ഉപയോഗിക്കൂ, പ്രത്യേകിച്ച് മറ്റുള്ളവരോട് ഇടപെഴകുമ്പോള്‍.