കൊറോണ വൈറസിനെതിരെ മാസ്ക് നിർബന്ധമാക്കിയപ്പോൾ ഇത് പകർച്ചവ്യാധികൾക്കെതിരെ ശക്തിയേറിയ പ്രതിരോധ കവചമാകുകയാണ്. മാസ്ക് ശീലമാക്കിയതോടെ സാധാരണ അസുഖമായിരുന്ന ജലദോഷവും പനിയും തുമ്മലും കുറഞ്ഞുവെന്നാണ് നിരീക്ഷണം.
മാസ്ക ഉപയോഗത്തിലൂടെ കണ്ണും ത്വക്കുമായി ബന്ധപ്പെട്ട രോഗങ്ങളും വിരളമായി. ഇതോടെ സംസ്ഥാനത്ത് ആൻറിബയോട്ടിക്ക് വിൽപനയിൽ വലിയ കുറവ് സംഭവിച്ചിരിക്കുകയാണ്.
കേരളത്തിൽ പ്രതിമാസം 12,000 കോടിയുടെ മരുന്ന് വിൽക്കുന്നതായാണ് കണക്ക്. 35 ശതമാനവും ആൻറി ബയോട്ടിക്കുകളാണ്. ഇവയുടെ വിൽപന ഇപ്പോൾ പത്ത് ശതമാനത്തിൽ താഴെയായി.
ഇതോടെ മരുന്ന് വിൽപനശാലകളിൽ നേരത്തേ സംഭരിച്ച കോടികളുടെ ആൻറിബയോട്ടിക്കുകൾ കാലാവധി കഴിഞ്ഞ് നശിച്ച് പോവുകയാണ്. മുൻ വർഷങ്ങളിൽ മേയ് മുതൽ ഒക്ടോബർ വരെ മാസങ്ങളിലാണ് ആൻറി ബയോട്ടിക് വിൽപന കൂടുതൽ നടന്നിരുന്നത്. എന്നാൽ, ഇപ്പോൾ ആവശ്യക്കാർ വളരെ കുറവാണെന്ന് വ്യാപാരികൾ പറയുന്നു.
മാസ്കും കൈകഴുകലും സാമൂഹിക അകലവും ജീവതശൈലിയായതും യാത്രകൾ കുറഞ്ഞതുമാണ് ഇതര പകർച്ചവ്യാധികൾ ഗണ്യമായി കുറയാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതിൽ തന്നെ മാസ്ക് ആണ് അസുഖങ്ങൾ വരാതരിക്കാനുള്ള കൂടുതൽ പ്രതിരോധം തീർക്കുന്നത്.