Home നാട്ടുവാർത്ത വിവാഹ തിയതി മൂന്ന് പ്രാവശ്യം മാറ്റി വെച്ചു, വധൂവരന്മാരെ വട്ടം കറക്കി; ക്ലര്‍ക്കിന് മന്ത്രി വക...

വിവാഹ തിയതി മൂന്ന് പ്രാവശ്യം മാറ്റി വെച്ചു, വധൂവരന്മാരെ വട്ടം കറക്കി; ക്ലര്‍ക്കിന് മന്ത്രി വക പ്രത്യേക സസ്‌പെന്‍ഷന്‍

വിവാഹത്തിനായി ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയ വധൂവരന്മാര്‍ സാക്ഷികള്‍ക്കൊപ്പം വൈകുംനേരം വരെ കാത്തിരുന്നു. ഒടുവില്‍ ഇന്ന് വിവാഹം നടക്കില്ലെന്ന് ക്ലര്‍ക്ക്. പിന്നീട് രണ്ട് തിയതികള്‍ നല്‍കി. ഇതേ ദിവസങ്ങളും വിവാഹം നടന്നില്ല. അവസാനം ഏഴ് ദിവസങ്ങള്‍ക്ക് ശേഷം വിവാഹം. ഒടുവില്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ എത്തിയപ്പോഴും ക്ലാര്‍ക്കിന്റെ ഇടപെടല്‍. വീണ്ടും ദിവസങ്ങള്‍ വട്ടം കറക്കി. ഒടുവില്‍ ദമ്പതികള്‍ പരാതിയുമായി മുന്നോട്ട്. വിവരം നേരിട്ടറിഞ്ഞ മന്ത്രി ജി. സുധാകരന്‍ 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഒപ്പിട്ട് കൈമാറി.

മന്ത്രി ജി. സുധാകരന്റെ പോസ്റ്റ് വായിക്കാം.

“ആലപ്പുഴ ബാറിലെ അഭിഭാഷകനായ ശ്രീ.ജീവനും അഭിഭാഷകയായ ശ്രീമതി റെയ്നി എം. കുര്യാക്കോസും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത് ലഭിക്കുന്നതിലേക്കായി ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിലെ മാര്യേജ് ഓഫീസർ മുമ്പാകെ ഓൺലൈനായി 22.6.2020 ൽ അപേക്ഷ സമർപ്പിച്ചിരുന്നു. പ്രസ്തുത അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഫോട്ടോ എടുത്ത്‌ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അസ്സൽ രേഖ ഹാജരാക്കുവാൻ ഓഫീസിലെത്തിയ അപേക്ഷകരോട് സെക്ഷൻ ക്ലർക്ക് ഷാജി അപമര്യാദയായി പെരുമാറുകയും ഇവരെ അകാരണമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതായി പരാതി ലഭിച്ചു.

പല തവണയായി മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് അപേക്ഷകനെ മടക്കി അയയ്ക്കുകയും വരാൻ പറയുന്ന ദിവസങ്ങളിൽ ഈ ക്ലർക്കിനെ തിരക്കി ചെല്ലുമ്പോൾ സീറ്റിലും ഓഫീസിലും ഉണ്ടാവാറില്ല എന്നും നേരിട്ട് കണ്ടപ്പോൾ വൈകി എന്ന കാരണം പറഞ്ഞ് അപേക്ഷ കൈപ്പറ്റാൻ വിസമ്മതിച്ചു എന്നും പരാതിയിൽ പറയുന്നു.

പല അവധികൾക്ക് ശേഷം ഈ ക്ലർക്ക് നിർദ്ദേശിച്ച 23.7.2020 ന് വധൂവരന്മാർ മൂന്ന് സാക്ഷികൾക്കൊപ്പം രാവിലെ 10 മണിക്ക് ഓഫീസിൽ ചെന്നുവെന്നും അവരെ വൈകിട്ടു വരെ കാത്തു നിർത്തിയിട്ട് അവസാനം അന്നേ ദിവസം രജിസ്ട്രേഷൻ നടക്കില്ല എന്ന് പറഞ്ഞതായും 28.7.2020, 29.7.2020 എന്ന തീയതികളിലും ഇതേ ആവശ്യത്തിന് ഓഫീസിലെത്തിയ വധൂവരന്മാരേയും സാക്ഷികളെയും മടക്കി അയച്ചതായും അവസാനം 30.7.2020 നാണ് വിവാഹം രജിസ്റ്റർ ചെയ്യാനായത് എന്നും പരാതിയിൽ പറയുന്നു. അതിനു ശേഷം പല തവണ മാര്യേജ് സർട്ടിഫിക്കറ്റ് നൽകാതെ ഈ ദമ്പതികളെ വട്ടം കറക്കിയതായും ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിച്ചതിനാലാണ് ഈ ദുരനുഭവം ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. പരാതിയ്ക്ക് ആസ്പദമായ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ക്ലർക്കായ ഷാജിയെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് ഈ നടപടി.

നവവധൂവരന്മാർക്ക് വിവാഹമംഗളാശംസകൾ നേരുന്നു.”