Home Uncategorized മൂന്നു സെന്റില്‍ നിന്ന് പ്രതിമാസം 30,000 രൂപ; ലോക്ഡൗണില്‍ നേട്ടം കൊയ്ത് വീട്ടമ്മ

മൂന്നു സെന്റില്‍ നിന്ന് പ്രതിമാസം 30,000 രൂപ; ലോക്ഡൗണില്‍ നേട്ടം കൊയ്ത് വീട്ടമ്മ

സ്ഥലപരിമിധിയാണ് മിക്ക കൃഷിക്കാരുടെയും പ്രശ്‌നം. എന്നാല്‍ ദൃഢനിശ്ചയമുണ്ടെങ്കില്‍ എന്തും നേടിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് എടത്തല പഞ്ചായത്തിലെ എന്‍.എ.ഡി. കോമ്പാറയിലെ നൊച്ചിമയില്‍ താമസിക്കുന്ന സുമി ശ്യാംരാജ്. വെറും മൂന്ന് സെന്റ് മാത്രം സ്വന്തമായുള്ള സുമി ചെടി വളര്‍ത്തലിലൂടെ മാസം 30000 രൂപയാണ് സമ്പാദിക്കുന്നത്.

ലോക്ക്ഡൗണ്‍ വന്നപ്പോഴാണ് സുമിക്ക് കൂടുതല്‍ വരുമാനം നേടാന്‍ കഴിഞ്ഞത്. ലോക്ഡൗണില്‍ ആദ്യം കുറച്ചുദിവസം വെറുതെയിരുന്നെങ്കിലും പിന്നീട് ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് തോന്നി പുറത്തേക്കിറങ്ങി. വീടിന്റെ ടെറസില്‍ പരിപാടി തുടങ്ങി.

എപ്പീസിയ(Episcia) എന്ന ചെടിയാണ് 32 കാരിയായ സുമിയുടെ സമയം തെളിച്ചത്. ബിഗോണിയയും മറ്റും വീടുകള്‍ക്കുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് സുമി ഈ ചെടിയില്‍ നിന്നി വെച്ചടി വെച്ചടി കയറ്റം ഉണ്ടാക്കിയത്.

സുമിയുടെ വളര്‍ച്ചയ്ക്ക് ഫേസ്ബുക്കാണ് താങ്ങും തണലുമായത്. ഫേസ്ബുക്കിലെ സുമീസ് ഗാര്‍ഡന്‍ എന്ന ഗ്രൂപ്പിലൂടെ സുമി ചെടികളെ ആളുകള്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് കച്ചവടം പൊടിപൊടിച്ചു. ബിഗോണിയയും ഫിറ്റോണിയയും മണിപ്ലാന്റിന്റെ വിവിധ വകഭേദങ്ങളും ഉണ്ടെങ്കിലും തകര്‍ത്തുവെച്ചുകേറുന്നത് എപ്പീസിയയാണ്. ഇപ്പോള്‍ എപ്പീസിയയാണ് ട്രെന്റ്.

ഓരോ സമയത്തും ഓരോ ചെടികളോടും ആളുകള്‍ക്ക് താല്‍പര്യം കൂടും. ഇപ്പോള്‍ സമയം എപ്പീസിയയ്ക്കാണ്. ട്രെന്റ് എന്നാല്‍ നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നതാണെന്നാണ് സുമി പറയുന്നത്. എല്ലാവരും ബിഗോണിയയില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് നമ്മള്‍ എപ്പീസിയ എന്ന ഒരു ഐറ്റം മുന്നോട്ട് വെക്കുന്നത്. തായലന്റില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നയാളില്‍ നിന്നാണ് ഞാന്‍ വാങ്ങിയത്. അതിന്റെ ചെടികള്‍ വളര്‍ന്നപ്പോള്‍ വിവരങ്ങള്‍ വിശധീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വില്‍പന വന്‍തോതില്‍ കുതിച്ചുയര്‍ന്നു.

കേരളത്തിന് പുറത്തുനിന്നാണ് കൂടുതലായും അന്വേഷണം വരുന്നത്. മലയാളികളും കുറവല്ല. ഓണ്‍ലൈന്‍ കച്ചവടം ചെയ്യുക എന്നതില്‍ ഏറ്റവും വലിയ വെല്ലുവിളി പായ്ക്ക് ചെയ്ത് ഇവരുടെ കൈകളില്‍ എത്തിക്കുക എന്നതാണ്. വലിയ പോട്ടുകള്‍ ആണെങ്കില്‍ പോട്ടുകള്‍ മാറ്റിയിട്ട് റൂട്ടില്‍ കുറച്ച് മണ്ണുമാത്രം ഇട്ട് അയയ്ക്കും. മദര്‍ പ്ലാന്റുകളില്‍ നിന്ന് ഒരു ചെടി മുറിച്ചെടുത്ത് ചെറിയകപ്പില്‍ നട്ട് രണ്ടാഴ്ചയാകുമ്പോഴേക്കും വേരുകള്‍വരും. അതിനുശേഷം ഒരുമാസംകൂടി വളര്‍ത്തിയശേഷമാണ് വില്‍ക്കുന്നത്.

എല്ലാദിവസവും പ്ലാന്റുചെയ്യണം. ഒരു ദിവസം പത്തു ചെടിയെങ്കിലും നടുന്നതാണ് സുമിയുടെ രീതി. ഇത്രയും ചെടികള്‍ വീതം പ്ലാന്റുചെയ്യുമ്പോള്‍ ഏതെങ്കിലും ഒരുവശത്ത് വളര്‍ന്ന ചെടികള്‍ ഉണ്ടാകും. അതെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. വില്‍പ്പന നടക്കും.

കുട്ടനാട്ടിലെ കൈനകരി സ്വദേശിയായ ശ്യാംരാജും തുറവൂര്‍ മനക്കോടം സ്വദേശിയായ സുമിയും ഏഴുവര്‍ഷം മുമ്പാണ് ഇവിടെ എടത്തലയില്‍ താമസം തുടങ്ങിയത്. ഇടപ്പള്ളിയിലെ ടയര്‍ ഷോപ്പില്‍ അലൈന്‍മെന്റ് ടെക്നീഷ്യനാണ് ശ്യാംരാജ്. ഡ്രാഫ്റ്റ്മാന്‍ സിവില്‍ പഠിച്ച സുമി ആ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുറച്ചുകാലം ആശുപത്രി ആവശ്യങ്ങള്‍ക്കായി ജോലി രാജി വെച്ചു.

വീട്ടില്‍ ഇരുന്നപ്പോഴാണ് കൃഷി തുടങ്ങിയത്. വീടിന്റെ സണ്‍ഷേഡില്‍ വരെ ചെടികളാണ്. പ്രളയ ജലം വരും എന്നുപേടിച്ച് സണ്‍ഷേഡില്‍ അടക്കം ചെടികള്‍ കയറ്റിവച്ചിരിക്കുകയാാണ്. അതിജീവനത്തിന്റെ വഴികളാണ്. മൂന്നുസെന്റില്‍ വീട്, പച്ചക്കറിത്തോട്ടം, ചെടികള്‍, അട്, കോഴി എല്ലാം ഉണ്ടായിരുന്നു.

2018-ലെ വെള്ളപ്പൊക്കംവരെ ആടും, കോഴിയുമായിരുന്നു സുമിയുടെ ശ്രദ്ധ. നൂറോളം കോഴികള്‍, 18 അട് എന്നിവയെ ഒരേസമയം വളര്‍ത്തിയിരുന്നു. 2018-ലെയും 2019-ലെയും പ്രളയത്തില്‍ കനത്തനഷ്ടം സംഭവിച്ചു. അഞ്ച് ആട് വെള്ളത്തില്‍പോയി. കുറെയേറെ കോഴികളും പോയി. ഇതോടെയാണ് അത് ഉപേക്ഷിച്ച് പൂര്‍ണമായി ചെടികളിലേക്ക് മാറിയത്.