ഇന്ത്യയില്‍ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിന് കാര്യമായ ജനിതക മാറ്റമില്ലെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. ഇവിടുത്തെ വൈറസ് ജനിതകപരമായി സ്ഥിരതയുള്ളതാണെന്നും കാര്യമായ ജനിതകവ്യതിയാനമൊന്നും അത് കാണിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചു. ഐസിഎംആറും ബയോ ടെക്നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ അറിയിപ്പ്.
കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യം, വാക്‌സിന്‍ വിതരണം, അതിനുള്ള ഭരണപരമായ തയ്യാറെടുപ്പ് എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. മൂന്ന് വാക്സിനുകള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒന്ന് മൂന്നാം ഘട്ടത്തിലുമാണ്.
ഐസിഎംആറും ബയോടെക്നോളജി വകുപ്പും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വൈറസ് സ്ഥിരതയുള്ളതാണെന്നും വലിയ തോതിലുള്ള ജനിത വ്യതിയാനം കാണിക്കില്ലെന്നും തെളിഞ്ഞിട്ടുണ്ട്.
ഡിസംബറോടെ പ്രതിരോധ വാക്സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. 2021 മാര്‍ച്ചോടു കൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ഇതിനിടെ റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിനാണ് ഡിസിജിഐ അനുമതി നല്‍കി. മനുഷ്യരിലെ പരീക്ഷണത്തിന്റെ 2, 3 ഘട്ടങ്ങള്‍ ഇന്ത്യയില്‍ നടത്താനാണ് അനുമതി. ഡോ.റെഡി ലാബ്‌സ് ആണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്.