Home വാണിജ്യം എടിഎം സര്‍വീസ് ചാര്‍ജ് ഉയരും; അധിക ഇടപാടിന് 25 രൂപ നല്‍കണം

എടിഎം സര്‍വീസ് ചാര്‍ജ് ഉയരും; അധിക ഇടപാടിന് 25 രൂപ നല്‍കണം

നിശ്ചിത സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഓരോ തവണയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് ഉയരും. ബാലന്‍സ് തിരയുന്നതിന് അടക്കമുള്ള ചാര്‍ജ് കൂട്ടാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിലവില്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാസത്തില്‍ അഞ്ച് തവണ സൗജന്യമായി ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടേത് മൂന്നും.

നിലവില്‍ ഓരോ മാസമുള്ള സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഓരോ തവണ പണം പിന്‍വലിക്കുന്നതിന് 20 രൂപയാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. ഇത് 21 രൂപയായാണ് വര്‍ധിപ്പിച്ചത്. ജിഎസ്ടി അടക്കം ഇത് 24.78 രൂപയാകും. ഉയര്‍ന്ന ഇന്റര്‍ചെയ്ഞ്ച് ചാര്‍ജുകളും എടിഎം പ്രവര്‍ത്തന ചെലവും കണക്കിലെടുത്താണ് വര്‍ധന. അടുത്ത വര്‍ഷം മുതലാണ് നിലവില്‍ വരുന്നത്.

ഉയര്‍ന്ന ഇന്റര്‍ചെയ്ഞ്ച് ചാര്‍ജുകളും എടിഎം പ്രാവര്‍ത്തിക ചെലവും കണക്കിലെടുത്താണ് വര്‍ധന. നേരത്തെ ഇത് പഠിക്കാന്‍ ഒരു സമിതിയെ വച്ചിരുന്നു. ഇതിന്റെ ശുപാര്‍ശ അനുസരിച്ചാണ് വര്‍ധന. ഏത് എടിഎമ്മില്‍ നിന്നും അക്കൗണ്ടുടമകള്‍ക്ക് പണം സ്വീകരിക്കാം. ഒപ്പം ബാലന്‍സ് തിരയുന്നതടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടത്താം. ഇങ്ങനെ സ്വന്തം ബാങ്കിന്റെ എ ടി എമ്മിലൂടെ അല്ലാതെ ഒരാള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അക്കൗണ്ടുടമയുടെ ബാങ്ക് എടിഎം ഉടമയായ ബാങ്കുകള്‍ക്ക് ചാര്‍ജ് നല്‍കണം. ഇതാണ് ഇന്റര്‍ചേയ്ഞ്ച് ഫീസ്.

ആര്‍ബിഐയുടെ പുതിയ തീരുമാനമനുസരിച്ച് സാമ്പത്തിക- സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഇന്റര്‍ചേയ്ഞ്ച് ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്റെ (എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍ തുടങ്ങിയവ) ഇന്റര്‍ചേയ്ഞ്ച് ചാര്‍ജ് നിലവിലെ 15 ല്‍ നിന്ന് 17 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇടപാടൊന്നിന് നിലവിലെ അഞ്ച് രൂപയില്‍ നിന്ന് ആറ് ആക്കിയാണ് സാമ്പത്തികേതര ഇടപാടിന്റെ ചാര്‍ജ്് ഉയര്‍ത്തിയിട്ടുള്ളത്. ഓഗസ്റ്റ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.