Home വാണിജ്യം ജിയോയുടെ വേഗതയില്‍ വന്‍ മാറ്റമെന്ന് റിപ്പോര്‍ട്ട്; കാരണമറിയാം

ജിയോയുടെ വേഗതയില്‍ വന്‍ മാറ്റമെന്ന് റിപ്പോര്‍ട്ട്; കാരണമറിയാം

റിലയന്‍സ് ജിയോയുടെ നെറ്റ്വര്‍ക്ക് വേഗം കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. ഓക്ലയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഓക്ലയുടെ ജൂണിലെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോ മീഡിയന്‍ ഡൗണ്‍ലോഡ് വേഗം 13.08 എംബിപിഎസാണ്. 2021 മാര്‍ച്ചില്‍ ഇത് 5.96 എംബിപിഎസ് ആയിരുന്നു.

അതേസമയം, ട്രായിയുടെ കണക്കുകളില്‍ ജിയോയുടെ ഡൗണ്‍ലോഡ് വേഗം 18 എംബിപിഎസിന് മുകളിലാണ് കാണിക്കുന്നത്. നാലു മാസത്തിനുള്ളില്‍ പത്തിരട്ടിയാണ് ജിയോയുടെ ഡൗണ്‍ലോഡ് വേഗത കൂടിയത്. ഇതിന് കാരണമായത് ജിയോ അധിക സ്‌പെക്ട്രം വിന്യസിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജിയോ ഈ വര്‍ഷം ഏകദേശം 58,000 കോടി രൂപയ്ക്ക് വാങ്ങിയ അധിക സ്‌പെക്ട്രം വിവിധ ടെലികോം സര്‍ക്കിളുകളിലായി ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

5ജി വരുന്നതോടെ ഇന്ത്യയിലെ ശരാശരി ഡൗണ്‍ലോഡ് വേഗം പത്ത് മടങ്ങ് വര്‍ധിക്കുമെന്നാണ് ഓക്ലയുടെ റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാനകാര്യം. 4ജിയുമായി താരതമ്യം ചെയ്യുമ്പോള്‍ 5ജി ഡൗണ്‍ലോഡ് വേഗം 9 മുതല്‍ 10 മടങ്ങ് വരെ വര്‍ധിച്ച മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡേറ്റ പ്രകാരമാണ് ഓക്ലയുടെ റിപ്പോര്‍ട്ടിലെ അനുമാനം. നിലവിലെ 4ജി വേഗത പരിഗണിക്കുമ്പോള്‍ ജിയോയുടെ 5ജി വേഗം 130 എംബിപിഎസ് ആയേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവ പുതുതായി വാങ്ങിയ സ്‌പെക്ട്രം ഉപയോഗിക്കുക വഴി ടെലികോം ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്വര്‍ക്ക് അനുഭവം നല്‍കുന്നുണ്ട്. അതേസമയം, ഇന്ത്യയില്‍ 5ജി തുടങ്ങാന്‍ വൈകുന്നത് നെറ്റ്വര്‍ക്ക് ഉപകരണങ്ങളും 5ജി സാങ്കേതികവിദ്യയും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് ഓക്ല കരുതുന്നത്.