Home അറിവ് വവ്വാല്‍ കടിച്ചിട്ട ഫലങ്ങളില്‍ നിന്ന് വൈറസ് പകരുന്നത് ഇത്തരത്തില്‍; റമ്പൂട്ടാന്‍ വില്ലനല്ല

വവ്വാല്‍ കടിച്ചിട്ട ഫലങ്ങളില്‍ നിന്ന് വൈറസ് പകരുന്നത് ഇത്തരത്തില്‍; റമ്പൂട്ടാന്‍ വില്ലനല്ല

കോഴിക്കോട് പന്ത്രണ്ടുകാരന്‍ നിപ ബാധിച്ചു മരിച്ചതോടെ വലിയ ആശങ്കയാണ് മേഖലയിലെ ജനങ്ങളിലുള്ളത്. റംബൂട്ടാനില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന ആരോഗ്യ വിദഗ്ധരുടെ പ്രാഥമിക നിഗമനം പുറത്തുവന്നതോടെ പഴങ്ങളെ ജനങ്ങള്‍ സംശയത്തോടെ നോക്കുന്ന സാഹചര്യവും ഉണ്ടായി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പഴക്കടകളില്‍ കച്ചവടം തീര്‍ത്തും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഴങ്ങളോടു വിമുഖത തെറ്റിദ്ധാരണ മൂലമാണെന്നു പറയുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. കെ. പി. അരവിന്ദന്‍. മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ഫലങ്ങള്‍ തികച്ചും സുരക്ഷിതമാണ്. വവ്വാലുകള്‍ കടിച്ചിട്ട ഫലങ്ങളില്‍ നിന്ന് രോഗം പകരണമെങ്കില്‍ അതിന്റെ ഉമിനീര്‍ മുഴുവനായി ഉണങ്ങുന്നതിനു മുന്‍പ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം.

ഉമിനീര്‍ ഉണങ്ങിക്കഴിഞ്ഞാല്‍ വൈറസിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാര്‍ക്കറ്റില്‍ എത്തുന്ന ഫലങ്ങളില്‍ വൈറസിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല. മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ പകരില്ലെന്ന ഉറപ്പും ഡോക്ടര്‍ നല്‍കുന്നു.