Home അറിവ് 30 ദിവസം പഴക്കമുള്ള മൃതദേഹത്തില്‍ വരെ കോവിഡ് സാന്നിധ്യം

30 ദിവസം പഴക്കമുള്ള മൃതദേഹത്തില്‍ വരെ കോവിഡ് സാന്നിധ്യം

നുഷ്യന്റെ മൃതദേഹത്തില്‍ 30 ദിവസം വരെ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ദുബൈ പൊലീസിലെ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഈ വിവരം പുറത്ത് വിട്ടത്. അടുത്തിടെ മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷമുള്ള വിലയിരുത്തലുകളാണ് ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്.

ഒന്നാമത്തെ കേസില്‍ കടലില്‍ മുങ്ങി മരിച്ച ഒരാളുടെ മൃതദേഹം 30 ദിവസത്തിലേറെ പഴക്കമുള്ള നിലയില്‍ കണ്ടെത്തി. കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കോവിഡ് പോസിറ്റീവായിരുന്നു. മറ്റൊരു കേസില്‍ 17 ദിവസങ്ങളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിലും കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ദുബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തങ്ങളുടെ പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്പെഷ്യലൈസ്ഡ് ജേണലുകളില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണെന്നും ദുബൈ പൊലീസിന്റെ ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗത്തിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ഡോ.അഹ്മദ് അല്‍ ഹാഷെമി ‘അല്‍ ബയാന്‍’ ദിനപ്പത്രത്തോട് വ്യക്തമാക്കി. നിലവിലെ ഗവേഷണങ്ങള്‍ അനുസരിച്ച് ഭൂരിഭാഗം വൈറസുകളും മനുഷ്യന്‍ മരിക്കുന്നതോടെ നശിക്കും. അതിനാല്‍ തന്നെ ഈ കണ്ടെത്തല്‍ വേറിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.