സെല്‍ഫി എടുക്കുന്നവരോട് ഒരു വാക്ക്.

    മൊബൈലിലെ ഒറ്റക്ലിക്കില്‍ പതിയുന്നത് എത്രയെത്ര ചിത്രങ്ങളാണ്. ബാക്ക് ക്യാമറക്ക് പുറമെ മൊബൈലുകളില്‍ ഫ്രണ്ട് കാമറ കൂടി വന്നപ്പോള്‍ കാര്യം കുറച്ച് കൂടി സിംപിളായി. സെല്‍ഫി ഇപ്പോഴും ട്രെന്റായി തന്നെ നില്‍ക്കുന്നു.എന്തിനും ഏതിനും സെല്‍ഫി എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒറ്റക്കും കൂട്ടായും പിറന്നു വീഴുന്ന ഇത്തരം സെല്‍ഫികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പോസ്റ്റ് ചെയ്ത് അതിന്റെ അഭിപ്രായം തേടുന്നവര്‍ കുറവല്ല. കിട്ടുന്ന ലൈക്കുകളുടേയും കമന്റുകളുടേയും പിന്നാലെ പായുന്നവരാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരിൽ ഏറെയും. എന്നാല്‍ ലൈക്കുകളുടെ എണ്ണം കൂട്ടാന്‍ അതി സാഹസികമായ സെല്‍ഫികളെടുക്കുന്നവരും കുറവല്ല. അങ്ങിനെ ചില കണക്കുകള്‍ കൂടി നിരത്തുമ്പോള്‍ അപകടത്തില്‍പ്പെടുന്നവരില്‍ മുന്‍പന്തിയിലുണ്ട് ഇന്ത്യക്കാര്‍. വ്യത്യസ്ത തരം പശ്ചാത്തലങ്ങള്‍ തേടിയുള്ള സെല്‍ഫി എടുപ്പ് പലപ്പോഴും കൗതുകങ്ങള്‍ക്ക് അപ്പുറം അപകടം ക്ഷണിച്ചു വരുത്തുന്നവയാണ്. ഒരു റിപ്പോര്‍ട്ടനുസരിച്ച് സ്രാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ അഞ്ചിരട്ടിയാളുകള്‍ സെല്‍ഫികള്‍ മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. മരിച്ചവരുടെ എണ്ണം കേള്‍ക്കുമ്പോഴാണ് ഇതിന്റെ ഭീകരതയറിയുക. 2011 ഒക്ടോബറിനും നവംബര്‍ 2017 നും ഇടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ മരണപ്പെട്ടത് 259 പേരാണ്. മാത്രമല്ല, ഇത് ആഗോള തലത്തില്‍ സ്രാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തെക്കാള്‍ അഞ്ചിരട്ടിയാണ്. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് സെല്‍ഫി എടുക്കുന്നവരിലധികവും. ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സെല്‍ഫി എടുത്ത് മരിക്കുന്നതില്‍ അധികവും ഇന്ത്യക്കാരാണെന്നതാണ് ഞെട്ടിക്കുന്ന കണക്കുകള്‍. 159 പേരാണ് ഇക്കാലയളവില്‍ സെല്‍ഫി എടുത്ത് മരിച്ചിട്ടുള്ളത്.