ബോർഡിന്റെ കടം കുറക്കുന്നതിനാണ് നിരക്ക് വർധിപ്പിക്കുന്നത്.7400 കോടി രൂപയാണ് ഇപ്പോഴത്തെ കടം. ഇതേ സമയം ലോഡ് ഷെഡ്ഡിങ്ങിനും സാധ്യതയുണ്ട്. .മഴ ലഭ്യത കുറഞ്ഞതിനാലാണിത്.
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കാണിക്കുന്ന ഉത്സാഹം പക്ഷേ കിട്ടാനുള്ള തുക പിരിച്ചെടുക്കുന്നതിൽ കെഎസ്ഇബിക്കില്ല. സാധാരണക്കാരൻ ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഫീസ് ഊരുമ്പോഴാണ് സർക്കാർ വകുപ്പുകളോടുള്ള കെഎസ്ഇബിയുടെ ഉദാരസമീപനം.കെഎസ്ഇബിക്ക് കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ളത് കോടികളാണ്. വന്‍കിടക്കാരില്‍ നിന്നും മറ്റുമായി 1277 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഈ വർഷം ആദ്യത്തിൽ വൈദ്യുതി ബോര്‍ഡില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്.
ജലവിതരണ വകുപ്പ് മാത്രം 827 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കാനുണ്ട്. സംസ്ഥാനത്തെ 242 ജലവിതരണ വകുപ്പ് ഓഫീസുകളും വന്‍ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. 1320 വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് 450 കോടി പിരിഞ്ഞുകിട്ടാനുണ്ട്. സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ നിന്നും കോടിക്കണക്കിന് രൂപ ലഭിക്കാനുണ്ട്.