Home അന്തർദ്ദേശീയം ഒമൈക്രോൺ വ്യാപനം കുട്ടികളിൽ കൂടുന്നു; ആശങ്കയെന്ന് ദക്ഷിണ ആഫ്രിക്കൻ വിദഗ്ധർ

ഒമൈക്രോൺ വ്യാപനം കുട്ടികളിൽ കൂടുന്നു; ആശങ്കയെന്ന് ദക്ഷിണ ആഫ്രിക്കൻ വിദഗ്ധർ

മൈക്രോൺ വ്യാപനം കുട്ടികളിൽ കൂടുന്നതായി ദക്ഷിണ ആഫ്രിക്കൻ ആരോ​ഗ്യ വിദഗ്ധർ. ഒമൈക്രോൺ വ്യാപനം രൂക്ഷമാവുന്നതിനിടെ ദക്ഷിണ ആഫ്രിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾ കൂടുതലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഡോക്ടർമാരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

ഒമൈക്രോൺ സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പതിനഞ്ചു മുതൽ പത്തൊൻപതു വയസ്സു വരെയുള്ളവരുടെ വിഭാഗത്തിലും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്.

ദക്ഷിണാഫ്രിക്കയിൽ അതിവേഗമാണ് ഒമൈക്രോൺ വകഭേദം വ്യാപിക്കുന്നത്. കോവിഡിന്റെ കഴിഞ്ഞ മൂന്ന് തരംഗത്തേക്കാളും അതിവ്യാപനശേഷിയാണ് ഈ വകഭേദത്തിനുള്ളത് എന്നാണ് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നത്. ആദ്യ രണ്ടു തരംഗത്തിലും കുട്ടികളും കൗമാരക്കാരും ഇത്രയധികം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ രണ്ടാമതാണ് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ. 6 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ആദ്യ വിഭാഗം എന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസിൽ നിന്നുള്ള ഗവേഷക വസീല ജസത് പറഞ്ഞു.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ സ്വീകരിക്കാൻ അർഹത ഇല്ലാത്തതാണ് കുട്ടികളിലെ കോവിഡ് നിരക്കിൽ വർധനവുണ്ടാവുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.