Home ആരോഗ്യം ഗൃഹപരിചരണം മൂന്നായി തിരിക്കും; തളര്‍ച്ച അനുഭവപ്പെട്ടാലും ഡോക്ടറുടെ പരിചരണം തേടണം

ഗൃഹപരിചരണം മൂന്നായി തിരിക്കും; തളര്‍ച്ച അനുഭവപ്പെട്ടാലും ഡോക്ടറുടെ പരിചരണം തേടണം

കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത് എന്നാണ് കണക്കുകള്‍. 86.4 ശതമാനം രോഗികളും വീടുകളില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കുമെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

സാധാരണലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുള്ളില്‍ പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികിത്സ തേടണം. ചുമ, കടുത്ത പനി എന്നിവ മാറാതെ നില്‍ക്കുന്നെങ്കില്‍ ഗൗരവമായി കാണണം. തളര്‍ച്ച അനുഭവപ്പെട്ടാലും ഡോക്ടറുടെ പരിചരണം തേടണം. ഗുരുതര രോഗങ്ങളുള്ളവര്‍ കോവിഡ് പോസിറ്റിവായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മൂന്നാംതരംഗത്തില്‍ ഒമൈക്രോണ്‍ വകഭേദമാണ് പടരുന്നത്. സാമ്പിള്‍ പരിശോധനകളില്‍ 94 ശതമാനവും ഒമൈക്രോണ്‍ കേസുകളാണെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. വരുംദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണമെന്നും അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും മന്ത്രി അറിയിച്ചു.

ആറുശതമാനം മാത്രമാണ് ഡെല്‍റ്റ കേസുകള്‍. വിദേശത്ത് നിന്ന് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വന്നവരില്‍ കോവിഡ് ബാധിച്ചവരില്‍ 80 ശതമാനവും ഒമൈക്രോണ്‍ കേസുകളാണ് എന്നാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് സംസ്ഥാനതലത്തില്‍ വാര്‍റൂം പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ഐസിയു ഉപയോഗത്തില്‍ രണ്ടുശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുവില്‍ 40.5 ശതമാനത്തില്‍ മാത്രമേ രോഗികളുള്ളൂ.

ഇത് കോവിഡും മറ്റു അസുഖങ്ങളും ബാധിച്ച് ഐസിയുവില്‍ കഴിയുന്നവരുടെ കണക്കാണ്. വെന്റിലേറ്റര്‍ ഉപയോഗം 13.5 ശതമാനം മാത്രമാണെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ ഉപയോഗം എട്ടുശതമാനത്തിന് മുകളില്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.