Home അന്തർദ്ദേശീയം വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു.. ചാഞ്ചാട്ട ഭീഷണിയിൽ വിപണി

വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു.. ചാഞ്ചാട്ട ഭീഷണിയിൽ വിപണി

തുടർച്ചയായി ഏഴാമത്തെ മാസവും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ രാജ്യത്ത ഓഹരി വിപണിയിൽ അറ്റവിൽപനക്കാരായി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇത്രയുംകാലം തുടർച്ചയായുള്ള വിറ്റ് പിന്മാറൽ ഇത് ആദ്യമായാണ്.

യുസിലെ നിരക്ക് വർധന, റഷ്യ-യുക്രൈൻ സംഘർഷം, ഉത്പന്ന വിലവർധന, വിപണിയിലെ ഉയർന്ന മൂല്യം എന്നിവയാണ് ആഭ്യന്തര വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പാലായനം തുടരാൻ കാരണം.

2021 ഒക്ടോബർ മുതൽ 1.7 ലക്ഷംകോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. 2008ലാകട്ടെ 971 കോടി രൂപയുടെ നിക്ഷേപംമാത്രമായിരുന്നു പിൻവലിച്ചത്. എന്നിട്ടും ഒക്ടോബറിലെ ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്സിനുണ്ടായ നഷ്ടം 7.4ശതമാനമാനം മാത്രമാണെന്നും ഓർക്കണം. 2008ലെ പ്രതിസന്ധിക്കാലത്ത് 50ശതമാനമാണ് സെൻസെക്സിന് നഷ്ടമായത്.

വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും റീട്ടെയിൽ നിക്ഷേപകരുടെയും ഇടപെടലാണ് സൂചികകളെ വൻതകർച്ചയിൽനിന്ന് താങ്ങിനിർത്തിയത്.യുഎസ് ട്രഷറി ആദായത്തിൽ ഈയിടെയുണ്ടായ വർധനവാണ് വികസ്വര വിപണികളിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കാനിടയാക്കിയത്.

2020 മാർച്ചിനുശേഷം രാജ്യത്തെ സൂചികകളിലുണ്ടായ മുന്നേറ്റം വിപണിയെ ഉയർന്ന മൂല്യത്തിലെത്തിച്ചതും കരുതലെടുക്കാൻ പ്രേരിപ്പിച്ചു.യുറോപ്പിലെ ഭൗമ രാഷ്ട്രീയ സംഘർഷവും ചൈനയിലെ കോവിഡ് കേസുകളിലെ വർധനവും കൂടിയായപ്പോൾ നിക്ഷേപം സുരക്ഷിതമാക്കാനുള്ള തിടുക്കമായി. യുഎസ് ട്രഷറി ആദായത്തിലെ വർധനവും ഡോളറിന്റെ ഉയർച്ചയും എന്തുകൊണ്ടും സുരക്ഷിതമായ നിക്ഷേപത്തിലേയ്ക്ക് മാറുകയാണ് നല്ലതെന്ന് ചിന്ത അവരിലുറപ്പിച്ചു. നിലവിലെ സാഹചര്യംതുടരുകയാണെങ്കിൽ വരുംമാസങ്ങളിലും വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരാനാണ് സാധ്യത. ആഭ്യന്തര വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്കും അത് കാരണമാകും.