ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും അത് പുറത്ത് പറയാന്‍ തയ്യാറാകുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.
14 ശതമാനം സ്ത്രീകള്‍ മാത്രമാണ് പീഡനപരാതി നല്‍കാന്‍ മുന്നോട്ട് വന്നിട്ടുള്ളതെന്നും ബാക്കിയുള്ളവരില്‍ 77 ശതമാനവും മൗനമായി പീഡനം സഹിക്കുകയാണെന്നും നാഷണല്‍ ഹെല്‍ത്ത് സര്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഗാർഹിക – വൈവാഹിക പീഡനങ്ങളെ തുടർന്ന് മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണെന്ന് സർവേ കണ്ടെത്തി. റിപ്പോര്‍ട്ട് അനുസരിച്ച് 18 മുതല്‍ 49 വയസ്സ് വരെ
പ്രായമുള്ള സ്ത്രീകളില്‍ 30 ശതമാനം പേരും 15 വയസ്സ് മുതല്‍ ശാരീരിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുള്ളവരാണ്. ഈ പ്രായത്തിലുള്ള 6 ശതമാനം പേര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്. മൂന്ന് ശതമാനത്തോളം പേര്‍ക്ക് ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
ഇത്തരത്തിൽ പീഡനത്തിനെതിരെ പരാതി നൽകിയ സ്ത്രീകളിൽ 58 ശതമാനം പേർക്കാണ് സ്വന്തം വീട്ടിൽ നിന്ന് പിന്തുണ ലഭിച്ചത്. 27 ശതമാനം പേർക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും 18 ശതമാനം പേർക്ക് സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിച്ചതായി സർവേ പറയുന്നു.