നാട് മുഴുവൻ പനിയാണ്. ഒരിക്കൽ വന്നു മാറി രണ്ടാഴ്ചക്കകം വീണ്ടും പനി വരുന്ന അവസ്ഥ. സ്കൂളിൽ ഹാജർ കുറവ്. എന്നാൽ കൊവിഡ് ഭീതിമൂലം പകര്‍ച്ചപ്പനി ബാധിതരില്‍ സ്വയം ചികിത്സയേറുന്നു. ഡോക്ടറെ കാണാതെ ഫാര്‍മസികളിലെത്തി മരുന്ന് വാങ്ങി കഴിക്കുന്നവരുടെ എണ്ണമാണ് കൂടിയത്.
നേരത്തെ പനി വന്നപ്പോള്‍ കാണിച്ച ആശുപത്രി ചീട്ടുമായി എത്തുന്നവരും കുട്ടികളില്‍ ഒരാളെ ഡോക്ടറെ കാണിച്ചതിന്റെ ചീട്ടുമായി രണ്ടാമത്തെയാള്‍ക്ക് മരുന്ന് വാങ്ങാനെത്തുന്നവരുമുണ്ട്. കഴിഞ്ഞ ജൂണ്‍ മുതലാണ് പകര്‍ച്ചപ്പനി വ്യാപകമായത്. ചുമയോടെയും ജലദോഷത്തോടെയും വരുന്ന പനി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന സ്ഥിതിയാണ്.പനി പടര്‍ന്നുപിടിച്ചതോടെ ആശുപത്രികള്‍, പി.എച്ച്.സികള്‍, സ്വകാര്യ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ തിരക്കേറിയതോടെയാണ് പലരും ആശുപത്രിയില്‍ പോകാതെയുള്ള ചികിത്സ തേടുന്നത്.
ഇംഗ്ലീഷ് മെഡിക്കല്‍ ഷോപ്പുകളിലെ മരുന്ന് വില്‍പ്പനയില്‍ ജൂണ്‍ മുതല്‍ 50 ശതമാനം വര്‍ധനയാണ് ഉണ്ടായത്. പാരസെറ്റാമോള്‍, അസിത്രോമിസിന്‍, കഫ്സിറപ്പ്, അമോക്സിലിന്‍ + ക്ലാവുലാമിക് ആസിഡ്, സെഫ്പൊഡോക്സിം, സെഫിക്സിം തുടങ്ങിയ മരുന്നുകളുടെ വില്‍പ്പനയിലാണ് വന്‍ വര്‍ദ്ധന.
മരുന്ന് വില വര്‍ദ്ധന (മുതിര്‍ന്നവര്‍ )
പാരസെറ്റാമോള്‍- 70%അസിത്രോമിസിന്‍- 40%കഫ്സിറപ്പ് – 80%അമോക്സിലിന്‍ + ക്ലാവുലാമിക് ആസിഡ്- 80%സെഫ്പൊഡോക്സിം- 30%സെഫിക്സിം- 40%
മരുന്ന് വില വര്‍ദ്ധന (കുട്ടികള്‍ )
പാരാസെറ്റാമോള്‍ സിറപ്പ്- 80%കഫ്സിറപ്പ് – 70%അസിത്രോമിസിന്‍- 40%അമോക്സിലിന്‍ + ക്ലാവുലാമിക് ആസിഡ്- 60%സെഫ്പൊഡോക്സിം സിറപ്പ്- 30%സെഫിക്സിം സിറപ്പ്- 40%
ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി പല പനിയുമായിരിക്കാം വരുന്നത്. വൈറല്‍ പനിയാണെന്ന് സ്വയം തീരുമാനിച്ചിട്ട് മരുന്ന് വാങ്ങിയാല്‍ കൃത്യമായ ചികിത്സ വൈകുകയും അപകടനിലയിലാവുകയും ചെയ്യാന്‍ സാദ്ധ്യതയുണ്ട്. തുടക്കത്തില്‍ തന്നെ ചികിത്സ ലഭിച്ചാല്‍ പെട്ടെന്ന് തന്നെ പരിപൂര്‍ണമായും ഭേദപ്പെടുത്താം. അതുകൊണ്ട് ആശുപത്രിയില്‍ പോയിതന്നെ ജനങ്ങള്‍ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു