Home അറിവ് പതിറ്റാണ്ടിലെ ഏറ്റവും വലിയ നിരക്കിൽ കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം.

പതിറ്റാണ്ടിലെ ഏറ്റവും വലിയ നിരക്കിൽ കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം.

2020 ല്‍ കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ ക്രമാതീതമായ വര്‍ധനവ്. 2020 ലെ വാര്‍ഷിക സ്ഥിതിവിവരക്കണക്ക് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 968 സ്ത്രീകള്‍ എന്ന നിരക്കിലാണ് കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം.ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ നിരക്കാണിത്.

2019, 2018, 2011 വര്‍ഷങ്ങളില്‍ 1000 പുരുഷന്മാര്‍ക്ക് 960, 963, 939 എന്നിങ്ങനെയായിരുന്നു അനുപാതം. 4,46,891 കുട്ടികളാണ് 2020 ആകെ ജനിച്ചത്. അതില്‍ 2,19,809 പെണ്‍കുട്ടികളും 2,27,053 ആണ്‍കുട്ടികളും ആണ്. 29 കുട്ടികളുടെ ലിംഗം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഉള്ളതിനാല്‍ മുഴുവന്‍ ജനസംഖ്യയുടെയും ലിംഗാനുപാതം എസ്‌ആര്‍ബിയില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്പമെന്റ് ചെയര്‍മാന്‍ എസ് ഇരുദയ രാജന്‍ പറഞ്ഞു.

ജനനനിരക്ക് താരതമ്യേന കൂടുതല്‍ നഗരങ്ങളിലാണ്. 2020 ല്‍ നഗരത്തില്‍ 3,07,981 കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ ഗ്രാമങ്ങളില്‍ 1,38,910 കുട്ടികള്‍ ജനിച്ചു.

ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ ജനനം നടന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന ആകെ പ്രസവങ്ങളില്‍ 57.69 ശതമാനവും ശസ്ത്രക്രിയ ആയിരുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ 42.93 ശതമാനം ശസ്ത്രക്രിയയിലൂടെയാണ്. 19 വയസോ അതില്‍ കുറവോ പ്രായമുള്ള ഗര്‍ഭം ധരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2019 ല്‍ ഇത് 20,998 ആയിരുന്നെങ്കില്‍ 2020 ല്‍ ഇത് 17,202 ആയി ഗണ്യമായി കുറഞ്ഞു.