Home അറിവ് എയ്‌ഡഡ്‌ കോളേജ്അ ധ്യാപകരുടെ വിരമിക്കല്‍ പ്രായം അറുപത്തി അഞ്ച് ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി...

എയ്‌ഡഡ്‌ കോളേജ്അ ധ്യാപകരുടെ വിരമിക്കല്‍ പ്രായം അറുപത്തി അഞ്ച് ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

കേരളത്തിലെ എയ്‌ഡഡ്‌ കോളേജുകളിലെ അധ്യാപകരുടെ വിരമിക്കല്‍ പ്രായം അറുപത്തി അഞ്ച് ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

വിരമിക്കല്‍ പ്രായം തീരുമാനിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ വിഷയം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.2010 ലെ യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം കോളേജ് അധ്യാപകര്‍ക്കുള്ള ശമ്പളം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ചട്ടത്തില്‍ വിരമിക്കല്‍ പ്രായം അറുപത്തി അഞ്ച് ആയി ഉയര്‍ത്താന്‍ നിഷ്കര്‍ഷിച്ചിരുന്നു എന്നും അത് സര്‍ക്കാര്‍ നടപ്പിലാക്കിയില്ല എന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജി.

യു.ജി.സി. രൂപീകരിച്ച ശമ്പള കമ്മീഷനും അധ്യാപകരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.എന്നാല്‍ കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്ന സര്‍ക്കുലര്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം 2012 ല്‍ പിന്‍വലിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നയപരമായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സമാനമായ ആവശ്യം ഉന്നയിച്ച്‌ ബിഹാറില്‍ നിന്നുള്ള അധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയ കാര്യവും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിരമിക്കല്‍ പ്രായം അറുപത്തി അഞ്ച് ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എയ്‌ഡഡ്‌ കോളേജ് അധ്യാപകര്‍ നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഈ ഉത്തരവുകളില്‍ ഇടപെടാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റെ വിധി.