എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സൗജന്യ കിറ്റിന് പുറമെ സബ്സിഡി നിരക്കില്‍ അഞ്ച് കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നല്‍കും .വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ വിപണി ഇടപെടലുകളാണ് ഉദ്ദേശിക്കുന്നതെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
ഓഗസ്റ്റ് 10 മുതല്‍ ഓണ കിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ് ഉള്‍പ്പെടെ 14 ഇനം സാധനങ്ങളടങ്ങിയതാണ് സൗജന്യ ഓണക്കിറ്റ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണം മേളകള്‍ 27ന് ആരംഭിക്കും.സെപ്തംബര്‍ ആറ് വരെ നീളുന്ന വില്‍പ്പനകളിലൂടെ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വെട്ടിക്കുറച്ച ഗോതമ്പിന് പകരം റാഗി, വെള്ള കടല എന്നിവ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.സാമ്പത്തികമായി മെച്ചപ്പെട്ട സംസ്ഥാനമല്ല നമ്മുടെത്. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷവും ഓണത്തിന് കിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.