Home അന്തർദ്ദേശീയം വരുന്നു നാവികസേനക്ക് പുതിയ പതാക

വരുന്നു നാവികസേനക്ക് പുതിയ പതാക

കൊളോണിയല്‍ കാലത്തിന്റെ അവശേഷിക്കുന്ന മുദ്രകള്‍ ഇനി നാവിക സേനയ്ക്കുണ്ടാകില്ല. ഇതിന് കൊച്ചി സാക്ഷിയാകും. ഇന്ത്യന്‍ നേവല്‍ഷിപ് പതാകയായ എന്‍സൈന്‍ ബ്രിട്ടീഷ് ചിഹ്നങ്ങള്‍ ഉപേക്ഷിച്ചു നവീകരിക്കും. പുതിയ പതാകയുടെ ഉദ്ഘാടനം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊച്ചിയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് നാവിക സേനയുടെ മുഴുവന്‍ കപ്പലുകളും പുതിയ പതാക സ്വീകരിക്കും.ഐ എന്‍ എസ് വിക്രാന്തിന്റെ ക്വാര്‍ട്ടര്‍ ഡെക്കിലാണ് പ്രധാനമന്ത്രി പുതിയ പതാക ഉയര്‍ത്തുക. ഈ പതാകയ്ക്ക് പ്രധാനമന്ത്രി സല്യൂട്ട് നല്‍കുന്നതോടെ വിക്രാന്ത് നാവിക സേനയുടെ ഭാഗമാവും. തദ്ദശീയമായി നിര്‍മ്മിച്ച വിമാനവാഹനിയില്‍ തദ്ദേശീയ പതാക പാറും.

മൂന്നു സമുദ്രങ്ങളില്‍ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയല്‍ ചിഹ്നത്തിനാണ് അവസാനമാകുന്നത്. ‘പുതിയ പതാക കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ക്കും. ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിനു യോജിച്ചതാവും ഇതെന്നാണ് പ്രധാനമന്ത്രിയുെട ഓഫിസ് പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.നാവികസേനാ പതാകയുടെ അവസാനത്തെ പരിഷ്‌കാക്കാരമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തൊക്കെയാണ് പുതിയ പതാകയില്‍ ഇടംനേടുക എന്ന് വ്യക്തമല്ലെങ്കിലും സെന്റ് ജോര്‍ജ് ക്രോസ് മാറ്റുമെന്ന് ഉറപ്പാണ്. കരസേനയുടെയും വ്യോമസേനയുടെ പതാകയുമായി ചേര്‍ന്നുപോകുന്നത് കൂടിയാകും നാവികസേനയുടെ പുതിയ പതാക. 10 ഡിസൈനുകളില്‍നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്.

2001 മുതല്‍ 2004 വരെ വാജ്‌പേയി സര്‍ക്കാര്‍ സെന്റ് ജോര്‍ജ് ക്രോസ് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് യുപിഎ സര്‍ക്കാര്‍ വീണ്ടും പഴയ പതാക കൊണ്ടുവന്നു. നാവികസേന തന്നെ ഉയര്‍ത്തിയ ആവശ്യം കണക്കിലെടുത്തായിരുന്നു ഇത്.

1879ല്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ നാവിക കപ്പലുകള്‍ക്ക് ആദ്യമായി പതാക നിര്‍മ്മിച്ചത്. ബ്രിട്ടന്റെ ദേശീയ പതാക ആലേഖനം ചെയ്ത നീല പതാക ആയിരുന്നു. 1928ല്‍ അത് ‘വൈറ്റ് എന്‍സൈന്‍’ എന്നറിയപ്പെടുന്ന വെള്ള പതാകയായി മാറി. പതാകയെ സെന്റ് ജോര്‍ജ് ക്രോസ് എന്ന ചുവന്ന കുരിശു രൂപം കൊണ്ട് നാലായി വിഭജിക്കുന്ന ഡിസൈന്‍ നിലവില്‍ വന്നു. നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക ആലേഖനം ചെയ്യുകയും ബാക്കി ഭാഗം വെള്ള നിറത്തിലുമായിരുന്നു.ഇന്ത്യ റിപ്പബ്ലിക്കായ 1950ല്‍ ഇതിലെ നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക മാറ്റി ഇന്ത്യന്‍ പതാക ആലേഖനം ചെയ്തു. റിപ്പബ്ലിക്കിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ കോളോണിയല്‍ ചിഹ്ന മായ സെന്റ് ജോര്‍ജ് ക്രോസ് പേറുന്ന പതാക ഇന്ത്യ ഉപയോഗിക്കുന്നത് ചര്‍ച്ചയായി. വിവാദവും വിമര്‍ശനവും ഉയര്‍ന്നു. 2001ല്‍ ക്രോസ് മാറ്റുകയും പതാകയില്‍ നാവികസേനയുടെ നീലമുദ്ര ആലേഖനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് അകലെ നിന്നു കാണാനാവുന്നില്ലെന്ന വാദം ചര്‍ച്ചയായി.ആകാശത്തിന്റെയും കടലിന്റെയും നീല നിറത്തിനൊപ്പം ചേര്‍ന്നു കാണുന്നതിനാല്‍ നേവിയുടെ നീലനിറത്തിലുള്ള മുദ്ര അകലെനിന്നു വ്യക്തമായില്ലെന്നതാണ് വസ്തുത. നാവികരും ഇതുയര്‍ത്തി. ഇതോടെ 2004ല്‍ സെന്റ് ജോര്‍ജ് ക്രോസ് ഉള്ള പഴയ പതാക തിരികെ കൊണ്ടുവന്നു. ഭാരതീയവല്‍ക്കരിക്കാനായി കൃത്യം നടുവില്‍ അശോകസ്തംഭം ആലേഖനം ചെയ്തു.

2014ല്‍ ഇന്ത്യയുടെ ദേശീയ വാക്യമായ ‘സത്യമേവ ജയതേ’ എന്ന് ദേവനാഗരി ലിപിയില്‍ അശോകസ്തംഭത്തിന്റെ അടിയില്‍ ആലേഖനം ചെയ്തു. ഈ പതാകയാണ് കൊളോണിയല്‍ ചിഹ്നമായ സെന്റ് ജോര്‍ജ് ക്രോസ് എടുത്തുകളഞ്ഞ് ഇപ്പോള്‍ പരിഷ്‌കരിക്കുന്നത്.