ഇദ്ദേഹത്തെ നമുക്ക് ബി എന്ന് വിളിയ്ക്കാം. സമൂഹത്തിൽ മാന്യൻ. നല്ല കുടുംബ ജീവിതം. ഭേദപ്പെട്ട സാമ്പത്തികം. പക്ഷേ ഒരു സുപ്രഭാതത്തിൽ അദ്ദേഹം ആത്മഹത്യ ചെയ്തു. ഇതുപോലെ കാരണമറിയാത്ത നിരവധി മരണങ്ങൾ നിങ്ങളും കേട്ടിട്ടുണ്ടാകും. എന്നാൽ ഭൂരിഭാഗം മരണങ്ങൾക്ക് പിന്നിലും ഒരു ട്രാപ്പുണ്ടാകും. ഹണി ട്രാപ്പ്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ കൂടി വരുന്നു എന്നതാണ് സത്യം. ഇവർ ഇരയെ തേടിയെത്തുന്നത് മെസഞ്ചറിലൂടെയാകാം വാട്സാപ്പിലൂടെയാകാം. അല്ലെങ്കിൽ നേരിട്ട് അടുപ്പമുണ്ടാക്കാൻ ശ്രമിച്ചേക്കാം. ശരീരം മാത്രമല്ല വളഞ്ഞ ബുദ്ധി ഉപയോഗിച്ചുമുള്ള നീക്കം കൂടിയാണ് ഹണി ട്രാപ്പ്.ഇതിനായി ചിലർ വര്‍ഷങ്ങള്‍ എടുത്തേക്കാം. ലോകമെമ്പാടും സകല മേഖലയിലും ഉപയോഗിക്കപ്പെടുന്ന നിശബ്ദ ചതിയുടെ മറ്റൊരു പേരാണ് ഹണിട്രാപ്പ് . ജെയിംസ് ബോണ്ട് ചിത്രത്തിലെ സ്ഥിരം നായികാ കഥാപാത്രങ്ങള്‍ മുതല്‍, വര്‍ണപ്പകിട്ടിലെ മീന അവതരിപ്പിച്ച കഥാപാത്രം വരെ നമുക്ക് സിനിമയില്‍ പരിചയമുള്ള ട്രാപ്പേഴ്‌സുണ്ട്. മികച്ച ആസൂത്രണത്തില്‍ വര്‍ഷങ്ങളെടുത്ത് ഇത്തരത്തില്‍ ഓരോ ഓപ്പറേഷനും പൂര്‍ത്തിയാക്കുന്നവരുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ലൈംഗികത്തൊഴിലാളികളോ, ലൈംഗികതയില്‍ അമിത താത്പര്യമുള്ളവരെപ്പോലെയോ ആയിരിക്കില്ല ഇവരുടെ ഇടപെടലുകള്‍. അപ്പാർട്ട്മെന്റിലേക്ക് യുവാവിനെ വിളിച്ചുവരുത്തി യുവതികൾക്കൊപ്പമിരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് ഏഴുലക്ഷം രൂപ തട്ടിയെടുത്ത സംഭവം ഉണ്ടായത് കൊടുങ്ങല്ലൂരിലാണ്. സംഭവത്തിന്റെ ആസൂത്രകയും പ്രധാന പ്രതിയും വള്ളിവട്ടം സ്വദേശിനി ഷമീനയായിരുന്നു.
കണ്ണൂർ സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിലെ ഇതേ അപ്പാർട്ട്മെന്റിൽ എത്തിച്ച് സമാനമായ രീതിയിൽ പണം തട്ടിയ കേസിൽ ഷെമീനയെയും കൂട്ടാളികളെയും നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖത്തറിലെ മലയാളി വ്യവസായിയെ ഹണി ട്രാപ്പ് വഴി ചതിയിൽ പെടുത്തിയതും സമീപകാലത്താണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യവസായിയുമായി മേരി വർഗീസ് എന്ന സ്ത്രീ സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഇയാളെ മേരി വർഗീസ് തന്‍റെ വീട്ടിലേക്കു വിളിച്ചു വരുത്തുകയും കൂട്ടുകാരന്‍റെ സഹായത്തോടെ ഒളിക്യാമറ വഴി നഗ്ന ചിത്രങ്ങൾ പകർത്തുകയുമായിരുന്നു.
നാട്ടിലേക്ക് പോയ പരാതിക്കാരന്റെ ഫോണിലേക്ക് പ്രതികൾ നഗ്നചിത്രങ്ങൾ അയക്കുകയും ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 50 ലക്ഷം രൂപ ആവശ്യപ്പെ ടുകയും ചെയ്തു. അത്രയും തുക നൽകാൻ ഇല്ലെന്ന് പറഞ്ഞ പരാതിക്കാരൻ വിവരം തന്‍റെ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്തിന്റെ ഉപദേശപ്രകാരം പോലീസിൽ അറിയിക്കുകയുമായിരുന്നു. ഹണി ട്രാപ് അഥവാ തേൻ കെണി നാളെ നിങ്ങളെ അല്ലെങ്കിൽ നിങ്ങളറിയുന്ന ഒരാളെ തേടിയെത്തിയേക്കാം. അവർക്കാവശ്യം നിങ്ങളുടെ പണമാകാം,രഹസ്യങ്ങളാകാം. അല്ലെങ്കിൽ അവരുടെ ലക്ഷ്യം നിങ്ങളെ തകർക്കലാകാം. നഗ്നചിത്രങ്ങൾ, വീഡിയോകൾ അവരുടെ കൈകളിലെത്തിയാൽ ബ്ലാക് മെയിലിംഗ് ആരംഭിക്കുകയായി. അപമാനം ഭയന്ന് നിരവധി പേരാണ് തേൻ കെണിയിൽ കുടുങ്ങി ജീവൻ വെടിഞ്ഞിട്ടുള്ളത്. അതിനാൽ കരുതലോടെയിരിക്കുക. കുടുക്കിലായവർ കുടുംബത്തിന്റെ പിന്തുണയോടെ ഇത്തരം സംഘത്തിനെ നിയമപരമായി നേരിടുക.