Home അന്തർദ്ദേശീയം മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് ചൈന; 100 പേരില്‍ ആദ്യ പരീക്ഷണം

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് ചൈന; 100 പേരില്‍ ആദ്യ പരീക്ഷണം

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി ചൈന. മൂക്കില്‍ സ്‌പ്രേ ചെയ്യും വിധമുള്ള വാക്സിന്‍ പരീക്ഷണത്തിന് ആദ്യമായാണ് ചൈന അനുമതി നല്‍കുന്നത്. നവംബര്‍ മാസത്തോടെ ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങുമെന്നാണ് വിവരം.

നൂറ് പേരിലാണ് ആദ്യം പരീക്ഷണം നടത്തുക. ഹോങ്കോങ് സര്‍വകലാശാല, സിയാമെന്‍ സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവ ചേര്‍ന്നാണ് മൂക്കില്‍ കൂടി സ്‌പ്രേ ചെയ്യാന്‍ കഴിയുന്ന വാക്സിന്‍ വികസിപ്പിക്കുന്നത്.

മൂക്കിലൂടെയുള്ള സ്‌പ്രേ വാക്സിന്‍ എടുക്കുന്നവര്‍ക്ക് കോവിഡില്‍ നിന്നും ഇന്‍ഫ്ലുയെന്‍സ വൈറസുകളായ എച്ച്1എന്‍1, എച്ച്3എന്‍2, ബി എന്നീ വൈറസുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ സാധിക്കുമെന്നാണ് ഹോങ്കോങ് സര്‍വകലാശാലയുടെ വാദം.

ഇനാക്റ്റിവേറ്റഡ് വാക്സിന്‍, എഡെനോവൈറല്‍ വെക്റ്റര്‍ ബേസ്ഡ് വാക്സിന്‍, ഡിഎന്‍എ, എംആര്‍എന്‍എ വാക്സിന്‍ എന്നീ നാല് വഴികളിലൂടെയാണ് കോവിഡ് വാക്സിന്‍ വികസിപ്പിക്കാനുള്ള ചൈനയുടെ മറ്റ് ശ്രമങ്ങള്‍. ഇതില്‍ ഇന്‍ആക്റ്റിവേറ്റഡ് വാക്സിനായിരിക്കും മാര്‍ക്കറ്റില്‍ ആദ്യം എത്തുക എന്നാണ് റിപ്പോര്‍ട്ട്.