Home അറിവ് സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍: ആദ്യ ഘട്ടത്തില്‍ ഈ രാജ്യങ്ങളിലേക്ക്...

സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍: ആദ്യ ഘട്ടത്തില്‍ ഈ രാജ്യങ്ങളിലേക്ക് മാത്രം സര്‍വീസ്

കോവിഡ് മൂലം സൗദി എയര്‍ലൈന്‍സ് നിര്‍ത്തിവെച്ച അന്താരാഷ്ട്ര സര്‍വിസുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുനഃരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മറ്റ ഗള്‍ഫ് രാജ്യങ്ങളെല്ലാം സര്‍വീസ് പുനരാരംഭിച്ചിട്ടും ഈയടുത്ത് മാത്രമാണ് സൗദിയില്‍ വിദേശികള്‍ക്ക്് പ്രവേശനം സാധ്യമായത്.

ഒക്ടോബറില്‍ വളരെ കുറച്ച് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിമാനത്താവളങ്ങളിലേക്കായിരിക്കും സര്‍വിസുകള്‍. ശേഷം ഘട്ടംഘട്ടമായി മറ്റു രാജ്യങ്ങളിലെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്കും സര്‍വിസ് നടത്തുമമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ദുബൈ, കെയ്റോ, അമ്മാന്‍, ഇസ്തംബൂള്‍, പാരീസ്, ധാക്ക, കറാച്ചി, ലണ്ടന്‍, മനില എന്നിവയ്‌ക്കൊപ്പം കോഴിക്കോട്ടേക്കും ഒക്ടോബര്‍ മാസം സര്‍വിസുകള്‍ ആരംഭിച്ചേക്കും.

ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാത്രമാവും സര്‍വിസുകള്‍. എന്നാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണെങ്കില്‍ സര്‍വിസ് കൊച്ചിയിലേക്ക് മാറ്റിയേക്കാം. തുടക്കത്തില്‍ സൗദിയിലെ ജിദ്ദയില്‍ നിന്ന് മാത്രമാണ് കോഴിക്കോട്ടേക്ക് സര്‍വിസുകള്‍.

ആഴ്ചയില്‍ വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മൂന്ന് സര്‍വിസുകള്‍ വീതമായിരിക്കും ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് ഉണ്ടാവുക. പുലര്‍ച്ചെ 2.10 ന് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 10.30 ന് കോഴിക്കോട്ടെത്തും. തിരിച്ച് ഉച്ചക്ക് 12 ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് 3.05 ന് ജിദ്ദയിലെത്തും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനെ ഉണ്ടായേക്കുമെന്ന വിവരവുമുണ്ട്. അതിന് ശേഷമായിരിക്കും സൗദിയയുടെ വെബ്‌സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ മുഖേനയും ടിക്കറ്റ് വില്‍പ്പന ആരംഭിക്കുക.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് 15നാണ് സൗദിയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയിരുന്നത്. രാജ്യാന്തര യാത്രാവിലക്ക് ചൊവ്വാഴ്ച മുതല്‍ ഭാഗികമായി നീക്കിയ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സര്‍വിസ് ആരംഭിക്കാന്‍ വിമാന കമ്പനികള്‍ക്ക് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) അനുമതി നല്‍കിയിരുന്നു.