Home ആരോഗ്യം കൊറോണ വൈറസ് പടര്‍ന്നതെങ്ങനെ; നിഗൂഢതയുടെ ചുരുളഴിക്കാന്‍ 13 ഗവേഷകര്‍ ചൈനീസ് ലാബിലേക്ക്

കൊറോണ വൈറസ് പടര്‍ന്നതെങ്ങനെ; നിഗൂഢതയുടെ ചുരുളഴിക്കാന്‍ 13 ഗവേഷകര്‍ ചൈനീസ് ലാബിലേക്ക്

കൊറോണ വൈറസിന് പിന്നിലെ ഇനിയും മാറാത്ത നിഗൂഢതകള്‍ പുറത്ത് കൊണ്ടുവരാന്‍ പതിമൂന്ന് ഗവേഷകര്‍ ചൈനയിലെത്തി. കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 13 രാജ്യാന്തര വിദഗ്ധരാണ് ചൈനയിലെത്തിയിരിക്കുന്നത്. ഇതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി) പ്രവര്‍ത്തനത്തിന്റെ ഒരു റിപ്പോര്‍ട്ടും പുറത്തുവിട്ടു.

വിവാദമായ വുഹാന്‍ ലാബില്‍ നിന്ന് വൈറസ് പുറത്തുപോയിരിക്കാമെന്നു തന്നെയാണ് പ്രസ്തുത റിപ്പോര്‍ട്ടിലുള്ളത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതായി ആദ്യം പ്രഖ്യാപിക്കുന്നതിന് മുന്‍പ്, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ നിരവധി ഗവേഷകര്‍ രോഗബാധിതരായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നാണ് യുഎസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.

വുഹാന്‍ ലാബിലെ ആര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്ന മുതിര്‍ന്ന ഗവേഷകനായ ഷി ഷെങ്ലിയുടെ പൊതു അവകാശവാദത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് വുഹാന്‍ ലാബിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വസ്തുതാപത്രത്തില്‍ യുഎസ് പറയുന്നത്.

വുഹാനിലെ ലാബിലാണ് കൊറോണ വൈറസ് നിര്‍മിച്ചതെന്ന് നേരത്തെ ഒരു ചൈനീസ് വൈറോളജിസ്റ്റ് അവകാശപ്പെട്ടിരുന്നു. ഇതിന് തെളിവുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. കേസില്‍ വിസില്‍ ബ്ലോവര്‍ ആയ ശേഷം ചൈനയില്‍ നിന്ന് ഓടിപ്പോയതായി കരുതപ്പെടുന്ന ലി-മെംഗ് യാന്‍, വുഹാന്‍ ലാബിലാണ് മാരകമായ വൈറസ് ഉണ്ടാക്കിയതെന്ന് തെളിയിക്കാന്‍ തെളിവുണ്ടെന്ന് അവകാശപ്പെട്ടു മാധ്യമങ്ങള്‍ക്ക് മുന്നില്‍വന്നിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) സ്വതന്ത്ര പത്രപ്രവര്‍ത്തകരെയും അന്വേഷകരെയും ആഗോള ആരോഗ്യ അധികാരികളെയും ഡബ്ല്യുഐവിയിലെ ഗവേഷകരെ അഭിമുഖം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുവെന്നും യുഎസ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.

വുഹാന്‍ ലാബിലേത് രഹസ്യ സൈനിക പ്രവര്‍ത്തനമാണെന്നും യുഎസിന്റെ വസ്തുതാപത്രം ആരോപിക്കുന്നു. ചൈനയുടെ മുന്‍കാല ജൈവ ആയുധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി വര്‍ഷങ്ങളായി അമേരിക്ക പരസ്യമായി ആശങ്ക ഉന്നയിച്ചിരുന്നു. വുഹാന്‍ ലാബ് ഒരു സിവിലിയന്‍ സ്ഥാപനമായി അവതരിപ്പിച്ചിട്ടും, ചൈനയുടെ സൈന്യവുമായി രഹസ്യ പദ്ധതികളില്‍ ലാബ് സഹകരിച്ചുവെന്ന് യുഎസ് ആരോപിക്കുന്നു

കുറഞ്ഞത് 2017 മുതല്‍ ചൈനീസ് മിലിട്ടറിക്ക് വേണ്ടി മൃഗങ്ങളിലെ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ലാസിഫൈഡ് ഗവേഷണങ്ങളില്‍ ഡബ്ല്യുഐവി ഏര്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഗവേഷണ ധനസഹായം ഡബ്ല്യുഐവിയിലെ രഹസ്യ ചൈനീസ് സൈനിക പദ്ധതികളിലേക്ക് തിരിച്ചുവിട്ടുവെന്നും യുഎസ് ആരോപിച്ചു.