Home അറിവ് രാത്രിയാത്ര പാടില്ല, ആള്‍ക്കൂട്ടങ്ങള്‍ വേണ്ട; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

രാത്രിയാത്ര പാടില്ല, ആള്‍ക്കൂട്ടങ്ങള്‍ വേണ്ട; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വ്യാപനം നിയന്ത്രണാധീതമായ സാഹചര്യമാണ് സംസ്ഥാനത്ത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഫെബ്രുവരി 10 വരെയാണ് കര്‍ശന നിയന്ത്രണം. പരിശോധനകള്‍ക്കായി പൊലീസിനെ വിന്യസിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി 25,000 പൊലീസുകാരെയാണ് വിന്യസിക്കുന്നത്.

ജനങ്ങള്‍ കൂട്ടം ചേരുന്ന മാളുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷുകള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും. പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതം. രാത്രിയാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

കൂടാതെ കോവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും. സെറോ സര്‍വൈലന്‍സ് സര്‍വേയും ജീനോം പഠനവും നടക്കുകയാണ്. ഫെബ്രുവരി 15ന് ആദ്യത്തെ റിപ്പോര്‍ട്ട് വരും. പൊതുവെ ജനങ്ങള്‍ക്കിടയില്‍ മാസ്‌ക് ഉപയോഗം കുറഞ്ഞിട്ടുണ്ട്. അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വര്‍ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.